ഒമാനിലെ കടകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ സൗജന്യമാക്കി; നിർദേശം പ്ലാസ്റ്റിക് കവർ നിരോധനത്തിനു പിന്നാലെ
|
മസ്‌കത്ത്: സാധനങ്ങള്‍ വാങ്ങിയാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ അവയ്‌ക്കൊപ്പം സൗജന്യമായി നല്‍കാന്‍ ഒമാനില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം ഷോപ്പിങ് സെന്ററുകള്‍ക്കും ചെറുകിട വ്യാപരസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഉപഭോക്താവ് വാങ്ങിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ പരിസ്ഥിതി സൗഹൃദവും അനുയോജ്യമായ വലുപ്പവുമുള്ള ബാഗുകള്‍ ആയിരിക്കണം നല്‍കേണ്ടത്. പല വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍നിന്ന് അന്യായമായി പണം ഈടാക്കി ബാഗുകള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.
2024 ജൂലൈ ഒന്ന് മുതല്‍ ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധിച്ച് ഒമാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 2025 ജനുവരിയില്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തുണിക്കടകള്‍, മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാര്‍, ഫര്‍ണിച്ചര്‍ കടകള്‍, വീട്ടുപകരണ വിൽപനശാലകള്‍ എന്നിവിടിങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. പിന്നാലെ ജൂലൈ മുതല്‍ ചില്ലറ വിൽപന, ഭക്ഷ്യ മേഖലകളിലേക്ക് കൂടി നിരോധനം നീട്ടി. ഇതോടെ പഴം, പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, പാക്കേജിങ് യൂനിറ്റുകള്‍, മിഠായി ഫാക്ടറികള്‍, ബേക്കറികള്‍, മധുരപലഹാര കടകള്‍, ഗിഫ്റ്റ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലെല്ലാം പുനരുപയോഗിക്കാവുന്ന തുണി ബാഗുകള്‍ അല്ലെങ്കില്‍ പേപ്പര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി. ഇതിനാണ് സ്ഥാപനങ്ങൾ വില ഈടാക്കിയിരുന്നത്.
Single-use bags made free in shops in Oman; proposal follows plastic cover ബാൻ





