23
Jul 2025
Sat
23 Jul 2025 Sat
ranjith sreenivasan

ആലപ്പുഴ: ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പത്താം പ്രതിക്കും വധശിക്ഷ വിധിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ പാലസ് വാര്‍ഡില്‍ വട്ടക്കാട്ടുശേരി വീട്ടില്‍ നവാസി(52)നാണ് മവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 1 ജഡ്ജി വി ജി ശ്രീദേവി ശിക്ഷ വിധിച്ചത്. രഞ്ജിത്ത് വധക്കേസില്‍ നേരത്തെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. 15 പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാംഘട്ടം വിചാരണ പൂര്‍ത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തില്‍ നവാസ് അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നതിനാല്‍ ഇയാളുടെ വിധി അന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നലെ വീഡിയോ കോള്‍ വഴി ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്കു കോടതി വിധിച്ചു.

2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷന്‍ കേസ്. എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി അഡ്വ. കെ എസ് ഷാനെ 2021 ഡിസംബര്‍ 18ന് രാത്രിയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് പിറ്റേന്നു പുലര്‍ച്ചെ രഞ്ജിത്തിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് രഞ്ജിതിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഇത്.

Ranjith Sreenivasan murder: Tenth accused Nawas also gets death sentence