25
Aug 2025
Thu
25 Aug 2025 Thu
woman journalist reveals sexual attrocity in Reporter TV HO

റിപോര്‍ട്ടര്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്നും ഇതു ചോദ്യം ചെയ്തതിന് പ്രതികാര നടപടി സ്വീകരിച്ചുവെന്നും വെളിപ്പെടുത്തി സ്ഥാപനത്തില്‍ നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തക. റിപോര്‍ട്ടര്‍ ടിവിയുടെ കോട്ടയം ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന അഞ്ജന അനില്‍കുമാര്‍ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് മാസത്തിലായിരുന്നു സംഭവം. മൂന്ന് മാസത്തെ ഡപ്യൂട്ടേഷനില്‍ ന്യൂസ് ഡെസ്‌കില്‍ വന്നപ്പോഴായിരുന്നു താന്‍ സുഹൃത്തായി കണ്ടിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. ആ സാഹചര്യത്തിലുണ്ടായ ഞെട്ടലില്‍ പ്രതികരിക്കാനായില്ലെന്നും എന്നാല്‍ പിറ്റേദിവസം താന്‍ അയാള്‍ക്ക് പരസ്യമായി മറുപടി കൊടുത്തുവെന്നും അഞ്ജന അനില്‍കുമാര്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ നഷ്ടം നിനക്കായിരിക്കുമെന്നാണ് വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ നല്‍കിയ ഉപദേശമെന്നും അതിനാലാണ് കേസിനു പോകാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

എന്നാല്‍ ഇതുകഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം തനിക്കു മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായിട്ടും ലീവ് അനുവദിക്കാത്തതടക്കമുള്ള പ്രതികാരനടപടികളുണ്ടായെന്നും അഞ്ജന പറയുന്നു. തുടര്‍ന്നാണ് താന്‍ രാജിക്കത്തെഴുതി ഇമെയില്‍ ചെയ്തശേഷം സ്ഥാപനം വിട്ടതെന്നും യുവതി വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തതെന്ന ചോദ്യമുയര്‍ത്തിയാണ് അഞ്ജന മാധ്യമസ്ഥാപനങ്ങള്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും എന്നാല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുള്ളിലെ സമാന സംഭവങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുന്നത്.

അഞ്ജന അനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തത്? ആദ്യം മുതല്‍ തന്നെ നിലനില്‍ക്കുന്ന ചോദ്യമാണിത്.
പൊതുസമൂഹത്തില്‍ ഒരു പരാതിയുമായി വരാന്‍ അവര്‍ ഭയക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടാകും, അത് പലതുമാകാം. കേരളത്തിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്, നല്ല കാര്യമാണ്. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുമ്പോള്‍ എന്ത് നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. ‘മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യാറില്ല. അതുകൊണ്ട് അത് ആരും അറിയാറുമില്ല.’ പലയിടത്ത് നിന്നും കെട്ടിട്ടുള്ള വാചകമാണ്. അതെല്ലാ രീതിയിലും ശരിയാണ്.
ഒരു ഉദാഹരണം പറയാം. ഈ കഴിഞ്ഞ മെയ് മാസത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടത് കൊണ്ട് 3 ദിവസത്തെ ഡെപ്യൂട്ടേഷനില്‍ ന്യൂസ് ഡെസ്‌കില്‍ വരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ഡെസ്‌കില്‍ എത്തിയ ദിവസം അടുത്ത സുഹൃത്തായി കണ്ടിരുന്ന ഒരു വ്യക്തിയില്‍ നിന്നും അന്നേ ദിവസം മോശമായ ഒരു അനുഭവം എനിക്കുണ്ടായി. അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുഖം തരാതെ അയാള്‍ ഓടിപ്പോയി. ഇയാളെയാണോ ഇത്രയും നാള്‍ ഞാന്‍ നല്ല സുഹൃത്തായി കണ്ടത് എന്നതായിരുന്നു എന്റെ ചിന്ത. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ന്യൂസ് ഡെസ്‌കിലെ എന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരോട് അന്ന് രാത്രി വിഷയം പറഞ്ഞു. പരാതി നല്‍കിയാലോ എന്നും ആലോചിച്ചു. പരാതി നല്‍കരുത് എന്നായിരുന്നു അവരുടെ ഉപദേശം. എന്നെക്കാള്‍ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍. മറ്റ് പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തി. അത്തരത്തില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയാല്‍ നഷ്ടം നിനക്കായിരിക്കും എന്നതായിരുന്നു അവരുടെ മറുപടി.
അവര്‍ നല്‍കിയ ഉപദേശം ശരിയാണ്. പരാതി നല്‍കിയാല്‍ പിന്നീട് അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്നത് ഞാന്‍ തന്നെയായിരിക്കും. അതുകൊണ്ട് പരാതി നല്‍കിയില്ല. പക്ഷേ അവന്‍ ചെയ്തതിനുള്ള മറുപടി അവന് കൊടുക്കണം. എന്നിട്ടേ തിരിച്ചു പോകൂ എന്ന് ഞാന്‍ ഉറപ്പിച്ചു. ‘പ്രശ്‌നത്തിന് ഒന്നും പോകല്ലേ അഞ്ജനേ’ എന്ന് വീണ്ടും പറഞ്ഞു. ചെറിയ ഒരു മറുപടി കൊടുത്തിട്ട് ബ്യുറോയില്‍ പൊക്കോളാം എന്ന് ഞാന്‍ പറഞ്ഞു. പിറ്റേ ദിവസം അതിനുള്ള ചെറിയ ഒരു മറുപടി കൊടുത്തു. അതിന് ശേഷം കോട്ടയം ബ്യുറോയില്‍ തിരിച്ചെത്തി. പിന്നീട് പല ഭാഗത്ത് നിന്നും എനിക്ക് ഫോണ്‍ കാളുകള്‍ വന്നു. ഞാന്‍ മറുപടി കൊടുത്തത് മാത്രമേ ഫോണ്‍ ചെയ്തവര്‍ അറിഞ്ഞിരുന്നുള്ളൂ.
എന്തിനാണ് മറുപടി കൊടുത്തത് എന്ന് അവര്‍ ചോദിച്ചുമില്ല, ഞാന്‍ പറഞ്ഞതുമില്ല. കുറച്ച് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വിഷയം അവിടെ എല്ലാവരും മറന്നു. ഈ സംഭവമുണ്ടായി ഒന്നരമാസത്തിന് ശേഷം എനിക്ക് ലീവ് കിട്ടാത്ത ഒരു സാഹചര്യം വന്നു. ‘മെഡിക്കല്‍ എമര്‍ജന്‍സി ആയിട്ടും നിനക്ക് ലീവ് തരാത്തത് എന്താണെന്ന് അറിയാമോ?’ എന്ന സുഹൃത്തിന്റെ ചോദ്യത്തിലാണ് പിന്നീട് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ശരിയാണ്, ഒരുപക്ഷേ ലീവ് തരാത്തതിനുള്ള കാരണം അതാകാം. പക്ഷെ, അത് ഒരു സംശയം മാത്രമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആ സംശയം ഉറപ്പിക്കാനും സാധിച്ചു.
ജോലി രാജിവെപ്പിക്കണം എന്നൊന്നും അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നു, കുറച്ചുദിവസം അവളെ ഒന്ന് വട്ടം കറക്കാം, അങ്ങോട്ടുമിങ്ങോട്ടും ഓടിക്കാം, അതായിരുന്നു ഉദ്ദേശം. ആ ഉദ്ദേശത്തിന് അധികം ദിവസം നിന്ന് കൊടുത്തില്ല. ഉടന്‍ തന്നെ വീട്ടില്‍ പോലും പറയാതെ Resignation Letter മെയില്‍ ചെയ്തു. ‘രാജിവെക്കുന്ന കാര്യം നീ പറഞ്ഞില്ലല്ലോ?’ എന്നും പറഞ്ഞ് ഇപ്പോഴും പിണങ്ങിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്. ഒന്നിനും കഴിയുന്ന ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ല അന്ന് ഞാന്‍ എന്നെ പറയാനുള്ളൂ.
അപ്പോള്‍ പറഞ്ഞുവന്നത് ഇത്രെയും മാത്രം, പരാതി കൊടുക്കൂ എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷേ പരാതി നല്‍കിയാലും അനുഭവിക്കേണ്ടിവരുന്നത് ഈ യുവതികള്‍ തന്നെയായിരിക്കും.