രക്തരൂഷിതമായ പ്രതിഷേധത്തിന് പിന്നാലെ നേപ്പാളില്‍ സോഷ്യല്‍ മീഡിയക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയ വിലക്കിനെതിരായ ജകീയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 19 പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് വിലക്ക് നീക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
|
കഴിഞ്ഞ ആഴ്ച ഏര്‍പ്പെടുത്തിയ സമൂഹമാധ്യമ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചതായി ക്യാബിനറ്റ് വക്താവും വാര്‍ത്താവിനിമയ, വിവരസാങ്കേതിക വകുപ്പ് മന്ത്രിയുമായ പൃഥ്വി സുബ്ബ ഗുരുങ് ചൊവ്വാഴ്ച രാവിലെ പറഞ്ഞു.
തെറ്റായ വിവരങ്ങളുടെ പ്രചാരണം, തട്ടിപ്പ്, വിദ്വേഷ പ്രസംഗം എന്നിവ കൈകാര്യം ചെയ്യാന്‍ വേണ്ടെയന്ന് അവകാശപ്പെട്ടാണ് വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.
പ്രധാനമായും യുവജനങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്തതിനാല്‍ ‘Gen Z’ പ്രതിഷേധങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പ്രക്ഷോഭത്തില്‍, സമൂഹമാധ്യമ വിലക്കിനും അഴിമതി, രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കെതിരേ ആയിരക്കണക്കിന് ആളുകള്‍ തിങ്കളാഴ്ച കാഠ്മണ്ഡുവിലും പ്രധാന നഗരങ്ങളിലും ഒത്തുകൂടി.
ALSO READ: ഗസാ ഫ്ളോട്ടില്ലയിലെ പ്രധാന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം
തലസ്ഥാനത്തെ പാര്‍ലമെന്റ് കോംപ്ലക്സിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നിറയൊഴിക്കുകയും കണ്ണീര്‍വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍, ജലപീരങ്കി, ലാത്തി എന്നിവ പ്രയോഗിക്കുകയും ചെയ്തതോടെ കാഠ്മണ്ഡുവിലെ സംഭവങ്ങള്‍ രക്തരൂഷിതമായി.
കാഠ്മണ്ഡുവില്‍ 17 പ്രതിഷേധക്കാരും ഇറ്റാഹരി നഗരത്തിലെ പ്രതിഷേധത്തില്‍ മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു.
നേപ്പാളിലുടനീളം 100-ലധികം ആളുകള്‍ക്ക് പരിക്കേറ്റു, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 400 പേര്‍ക്ക് പരിക്കേറ്റതായും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. നേപ്പാളില്‍ പതിറ്റാണ്ടുകള്‍ക്കിടെ നടന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.
പ്രതിഷേധത്തിനിടെ സുരക്ഷാ സേന അനാവശ്യവും അമിതവുമായ ബലപ്രയോഗം നടത്തിയെന്ന നിരവധി പരാതികള്‍ ലഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.
പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അന്വേഷണ പാനല്‍ രൂപീകരിക്കുമെന്നും തിങ്കളാഴ്ച വൈകി സര്‍ക്കാര്‍ അറിയിച്ചു.


