ബംഗളൂരു: വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. ഹുന്‍സൂര്‍ താലൂക്കിലെ ചിക്കഹെജ്ജുരു ഗ്രാമത്തിലെ സല്ലാപുരി(40)യാണ് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സല്ലാപുരിയെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
|
വീടിനടുത്തുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ ഭര്‍ത്താവ് വെങ്കടസ്വാമിയൂടെ (45) മൃതദേഹം കണ്ടെടുത്തു. കൊലയെ തുടര്‍ന്ന് ഭര്‍ത്താവിനെ കടുവ വലിച്ചിഴച്ചുകൊണ്ടുപോയി എന്ന കഥ യുവതി കെട്ടിച്ചമച്ചിരുന്നു. മൈസൂരു-കുടക് ജില്ല അതിര്‍ത്തിയിലെ വീരനഹോസഹള്ളിക്കടുത്തുള്ള ചിക്കഹെജ്ജുരുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രാമത്തെയും അധികൃതരെയും നടുക്കിയ സംഭവം.
ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി ബിഡദിയില്‍ ബന്ധുക്കളോടൊപ്പം താമസിച്ചുവരികയാണ്. ബിഡദി സ്വദേശിയായ വെങ്കടസ്വാമിയും മലവള്ളി താലൂക്കിലെ ഹലഗുരു ഹോബ്ലിയിലെ കടംപുരയില്‍നിന്നുള്ള സല്ലാപുരിയും ചിക്കഹെജ്ജുരുവില്‍ കവുങ്ങ് തോട്ടം പരിപാലിക്കുന്ന ജോലി ചെയ്തു വരികയാണ്.
ALSO READ: മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു
പൊലീസ് അന്വേഷണത്തില്‍ സല്ലാപുരിക്ക് ആഡംബര ജീവിതം നയിക്കാനും വഴിവിട്ട് പണം സമ്പാദിക്കാനുമുള്ള ആഗ്രഹമുണ്ടായിരുന്നെന്ന് കണ്ടെത്തി. സല്ലാപുരി പതിവായി താലൂക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ സന്ദര്‍ശിക്കുകയും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ -പ്രത്യേകിച്ച്, കടുവകളോ ആനകളോ പോലുള്ളവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച, സല്ലാപുരി വെങ്കടസ്വാമിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം അഞ്ചടി ആഴമുള്ള ചാണകക്കുഴിയില്‍ കുഴിച്ചിടുകയായിരുന്നു.
തുടര്‍ന്ന്, സല്ലാപുരി ഹുന്‍സൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ കടുവയുടെ കാല്‍പ്പാടുകളോ ആക്രമണത്തിന്റെ മറ്റ് തെളിവുകളോ ലഭിച്ചില്ല. സല്ലാപുരിയുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകകളില്‍ സംശയംതോന്നി ഇന്‍സ്‌പെക്ടര്‍ മുനിയപ്പ നടത്തിയ പരിശോധനയിലാണ് ചാണകക്കുഴിയിലേക്ക് വലിച്ചിഴച്ച പാടുകള്‍ കാണുന്നതും തുടര്‍ന്ന് കുഴിയില്‍നിന്ന് മൃത?ദേഹം കണ്ടെത്തുന്നതും.


