കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ കൊന്ന് കിണറ്റിലിട്ട് മൂടിയ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ ആണ് സംഭവം. 28കാരിയായ ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലഗാട്ട സ്വദേശി വിജയ്, ഇയാളുടെ മാതാപിതാക്കളായ ഗോവിന്ദപ്പ, തായമ്മ എന്നിവരെയാണ് പിടികൂടിയത്.
|
യുവതിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതി വിജയ് നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ കടൂര്‍ പോലീസാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൃഷി സ്ഥലത്തെ കുഴല്‍ കിണറിനുള്ളിലാണ് വിജയ് ഭാര്യയുടെ മൃതദേഹം നിക്ഷേപിച്ച് മണ്ണിട്ട് മൂടിയത്. കൊലപാതകവിവരം അറിഞ്ഞിട്ടും ഇയാളുടെ മാതാപിതാക്കള്‍ വിവരം മൂടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഭാര്യയുടെ പ്രേതം പുറത്തുവന്നാല്‍ താന്‍ പിടിക്കപ്പെടുമെന്ന് വിശ്വസിച്ച ഇയാള്‍ അവരുടെ പേര് ചെമ്പ് തകിടിയില്‍ രേഖപ്പെടുത്തുകയും പ്രദേശത്തുകാര്‍ ദൈവ സാന്നിധ്യം കല്‍പിച്ച് കരുതി ആരാധിക്കുന്ന മരത്തില്‍ തറച്ച് കയറ്റുകയും ചെയ്തിരുന്നു. ഇതിനു പുറമേ മൂന്ന് മൃഗങ്ങളെയും വിജയ് ബലി നല്‍കിയിരുന്നു.
യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത മണത്ത പോലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തുന്നത്. യുവതിയുടെ മൃതദേഹം കുഴല്‍കിണറില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ALSO READ: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച പ്രതിയെ ഐ ടി ജീവനക്കാരി തിരിച്ചറിഞ്ഞു





