ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിലെ മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സൈന്യത്തിന്റെ അവകാശവാദം.
|
സ്ഫോടന കേസില്‍ അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെയാണ് വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം വീട് തകര്‍ത്തത്. ഉമറിന്റെ മൂന്ന് ബന്ധുക്കള്‍ അടക്കം ആറുപേരെ ജമ്മു-കശ്മീരില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെങ്കോട്ടക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യൂണ്ടായി ഐ20 കാറിലുണ്ടായിരുന്നത് ഉമര്‍ ആണെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉമറിന്റെ മാതാവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും ശേഖരിച്ച സാമ്പിളുകളുമായി
അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന് മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനഞ്ചുപേരില്‍ ഒരാളാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ ഡോ. അദീല്‍ റാത്തല്. അല്‍ഫല സര്‍വകലാശാലയിലെ തന്നെ ഡോക്ടര്‍മാരായ മുസമ്മില്‍ അഹമ്മദ്, ഷഹീന് ഷാഹിദ്, ഉമര്‍ മുഹമ്മദ് എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായത്.
ഇവര്‍ക്ക് പുറമേ പന്ത്രണ്ട് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതില്‍ ആറ് പേര് ജമ്മു കശ്മീര്‍ സ്വദേശികളാണ്. ഡോ. സജ്ജാദ്, ആരിഫ്, യാസിര്‍, മക്സൂദ്, ഇര്ഫാന്, സമീര്‍ എന്നിവരാണ് ജമ്മു കശ്മീര്‍ സ്വദേശികള്‍. അദീലിന് പുറമേ ഒരു ഉത്തര്‍പ്രദേശ് സ്വദേശി കൂടി അറസ്റ്റിലായിട്ടുണ്ട്. ലഖ്നൗ സ്വദേശിയായ ഡോ. പെര്‍വസ് ആയിരുന്നു അറസ്റ്റിലായത്.
സ്ഫോടനക്കേസില്‍ ഡല്‍ഹിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും വ്യാപക പരിശോധനയും അറസ്റ്റും തുടരുകയാണ്. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് കാണ്‍പൂരില്‍നിന്ന് ഡോക്ടറെയും മെഡിക്കല്‍ വിദ്യാര്‍ഥിയെയും കസ്റ്റഡിയിലെടുത്തു. ഒബ്സ്റ്റട്രിക്സ് വിഭാഗം അസി. പ്രഫസര്‍ ഡോ. ഫാറൂഖ്, മെഡിക്കല്‍ വിദ്യാര്‍ഥി അനന്ത്നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ് (32) എന്നിവരാണ് പിടിയിലായത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജി.എസ്.വി.എം മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ ഡി.എം (കാര്‍ഡിയോളജി) വിദ്യാര്‍ഥിയാണ് ആരിഫ്. നസീര്‍ബാദ് അശോക് നഗറില്‍ ഇയാള്‍ വാടകക്ക് താമസിക്കുന്ന സ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇയാളുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനക്കായി പിടിച്ചെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.
തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനം. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. സ്ഫോടനത്തില്‍ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


