04
Dec 2025
Wed
04 Dec 2025 Wed
Rahul Mamokootathil

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കേസ് നാളെ വീണ്ടും പരിഗണിക്കും. കേസിലെ അന്തിമ വാദം നാളെ നടക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. അതേസമയം , രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.

whatsapp രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; അറസ്റ്റ് തടയാതെ കോടതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കല്‍ തുടങ്ങി എട്ട് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രമാണ് മുഖ്യകുറ്റം. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. സ്വകാര്യത മാനിക്കണമെന്നാണ് രാഹുല്‍ ഹരജിയില്‍ ആവശ്യം. ഇതിനോട് പ്രോസിക്യൂഷന്‍ അനുകൂലിക്കുകയും ചെയ്തു.

അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പൊലിസ് റിപ്പോര്‍ട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കോടതി പറയുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കൂടാതെ, ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത് നിര്‍ബന്ധിച്ചതിനാലല്ലെന്നും യുവതി സ്വമേധയാ കഴിച്ചതാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്‌ഐ.ആറിലുണ്ട്. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്‌തെന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

2025 മാര്‍ച്ച് നാലിനാണ് രാഹുല്‍ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍വെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാര്‍ച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗര്‍ഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍വെച്ചും ബലാത്സംഗം ചെയ്തു.

പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗര്‍ഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നല്‍കിയത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്റെ കാറില്‍വെച്ച് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുല്‍ വിഡിയോ കോള്‍ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രൂരത വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്തെത്തി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചത്. വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. പരാതി കെ.പി.സി.സി നേതൃത്വം ഡി.ജി.പിക്ക് കൈമാറി.

പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്ന് പറയുമ്പോഴും രാഹുല്‍ കേസില്‍ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തില്‍ ഉണ്ടാകും. ഇതോടെ സി.പി.എമ്മിനെ സ്വര്‍ണക്കൊള്ളയില്‍ തളച്ചിടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകും.

രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലിസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കുന്നുണ്ട്.