19
Jan 2026
Fri
19 Jan 2026 Fri
vellappally nadeshan

Vellappally nadesan against Journalist റിപോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരേ ഗുരുതര ആരോപണവുമായി എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകനെ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് വെള്ളാപ്പള്ളിയുടെ മറുപടി. റഹീസ് റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും എംഎസ്എഫുകാരനാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

ശിവഗിരിയില്‍ നടന്ന കാര്യത്തെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് ഇങ്ങിനെ:

”എന്റെ ഊഴം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മണി 12 ആയി, എന്റെ പ്രായം മനസ്സിലാക്കണം. ഒരു മര്യാദയുമില്ലാതെ എന്നെ വളഞ്ഞു, റോഡിന്റെ നടുവിലായിരുന്നു, നല്ല വെയിലല്ലേ, ഇത് ശിവഗിരിയാണ്, സഹകരിക്കണം എന്ന് പറഞ്ഞു, 90 ശതമാനവും സഹകരിച്ചു. ഒരാള്‍ കുന്തവുമായി മുന്നോട്ട് വന്നു. സംസാരത്തെയെല്ലാം തടസ്സപ്പെടുത്തി. എല്‍ഡിഎഫുകാര്‍ എന്ത് തന്നു എന്ത് ചോദിച്ചു”

”വന്നയാളെ എനിക്കറിയാം, റഹീസ് റഷീദ്, എംഎസ്എഫിന്റെ നേതാവാണ്. അവന്‍ തീവ്രവാദിയാണ്. മുസ്ലിംകളുടെ വലിയ വക്താവാണ്. അതൊക്കെ എനിക്കറിയാം”

കടുത്ത ഭാഷയിലുള്ള വിമര്‍ശനം തുടര്‍ന്നപ്പോള്‍, എന്ത് അടിസ്ഥാനത്തിലാണ് റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിക്കുന്നുത്, അദ്ദേഹത്തിന്റെ പേരാണോ താങ്കളുടെ പ്രശ്‌നമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചു. അപ്പോള്‍ പ്രകോപിതനായ വെള്ളാപ്പള്ളി, എനിക്ക് കിട്ടിയ ഇന്‍ഫര്‍മേഷനാണ് അതൊന്നും തന്നോട് പറയേണ്ടതില്ല എന്നായിരുന്നു പ്രതികരണം.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞതില്‍ എന്താണ് ഇത്രയും വലിയ പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. ” ഞാന്‍ കണക്കുവച്ചാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്ഥാപനം ഉണ്ടെന്ന് കാന്തപുരം പറഞ്ഞു. അതേ, ഒരു അണ്‍ എയ്ഡഡ് കോളജ് ഉണ്ട്. ലീഗുകാര്‍ക്ക് 48 അണ്‍ എയ്ഡഡ് കോളജുകളുണ്ട്. പതിനേഴ് എയ്ഡഡ് കോളജുകളുണ്ട്. ഞാന്‍ അവരെയും വെല്ലുവിളിക്കുന്നു. ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം. പകരം എന്നെ മതവിദ്വേഷിയാക്കി…..മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഈഴവ സമുദായത്തിന് എതിരാക്കാന്‍ ശ്രമം നടക്കുകയാണ്.”-വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു.