13
Feb 2026
Fri
13 Feb 2026 Fri
Prabhavathiyamma

കോഴിക്കോട്: പൊതു ഇടങ്ങളിലെ നിയമലംഘനങ്ങള്‍ പൊതുവേ ചെറുപ്പക്കാര്‍ പോലും മൈന്‍ഡ് ചെയ്യാതെ വിടുകയാണ് പതിവ്. എന്നാല്‍, കോഴിക്കോട് കഴിഞ്ഞ ദിവസം ഒരു സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞിട്ട് വൈറലായിരിക്കുകയാണ് ഒരു വയോധിക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ രീതിയില്‍ ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ച യാത്രികനെ തടഞ്ഞാണ് സമൂഹ മാധ്യമങ്ങളില്‍ വീട്ടമ്മ വൈറലായത്. ആരാണിവര്‍ എന്ന് സോഷ്യല്‍ മീഡിയ അന്വേഷിച്ചുകൊണ്ടിരിക്കുയായിരുന്നു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് മണിക്കൂറുകള്‍കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ താരമായത്.

കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ തടഞ്ഞാണ് വീട്ടമ്മ താരമായത്. ജങ്ഷനിലെ തിരക്ക് മറികടക്കാന്‍ റോഡില്‍നിന്ന് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്നു. തന്റെ മുന്നിലെത്തിയ യാത്രികനെ പ്രഭാവതി അമ്മ തടഞ്ഞു. പലതവണ മറികടക്കാന്‍ സ്‌കൂട്ടര്‍ യാത്രികന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടറിന്റെ മുന്നില്‍നിന്ന് മാറാതെ പ്രഭാവതിയമ്മയും നിന്നു. കാലുകള്‍ അകത്തി വച്ചും കൈവരിയില്‍ പിടിച്ച് ചാരി നിന്നും ഒട്ടും കൂസാതെയായിരുന്നു പ്രഭാവതിയമ്മയുടെ പ്രകടനം.

ALSO READ: മോട്ടിവേഷന്‍ സ്പീക്കറും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

നിയമവിരുദ്ധ പ്രവൃത്തികള്‍ താന്‍ വിഡിയോയില്‍ പകര്‍ത്തുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്തിയതോടെ സ്‌കൂട്ടര്‍ യാത്രികന്‍ പിന്തിരിഞ്ഞുപോവുകയായിരുന്നു. സമീപത്തെ കെട്ടിടത്തില്‍നിന്ന് ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

തന്റെ വിഡിയോ വൈറലായത് വ്യാഴാഴ്ച വൈകീട്ടാണ് 70 കഴിഞ്ഞ പ്രഭാവതി അമ്മ അറിയുന്നത്. എരഞ്ഞിപ്പാലത്തെ അവ്വൈ ഷണ്‍മുഖി, ഈ അമ്മ പുലിതന്നെ തുടങ്ങിയ കമന്റുകള്‍ വെച്ചാണ് വിഡിയോ വൈറലായത്. മഹിള അസോസിയേഷന്റെ ജില്ല കമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റന്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ വാര്‍ഡനായും ജോലി ചെയ്തിരുന്നു.

അമ്പതു വര്‍ഷം മുമ്പ് ഡ്രൈവിങ് പഠിച്ച പ്രഭാവതിയമ്മ ഫുട്ബാളറുമായിരുന്നു. മുമ്പൊരിക്കല്‍ ഫുട്പാത്തിലൂടെ എത്തിയ വാഹനം തടഞ്ഞ പ്രഭാവതിയമ്മക്ക് യുവാവില്‍നിന്ന് അടിയേറ്റ ദുരനുഭവവുമുണ്ടായിട്ടുണ്ട്. യുവാവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്തിരുന്നു.