26
Mar 2026
Thu
26 Mar 2026 Thu
WORM FOUND IN CURD

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ കടുത്ത നടപടിയുമായി റെയില്‍വേ മന്ത്രാലയം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (IRCTC) 10 ലക്ഷം രൂപയും ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജന്‍സിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026 മാര്‍ച്ച് 15-ന് പാറ്റ്ന – ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 21896) യാത്ര ചെയ്ത യാത്രക്കാരനാണ് ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയത്. അന്ന് രാത്രി വിളമ്പിയ പരിപ്പുകറിയിലും തൈരിലുമാണ് ജീവനുള്ള പുഴുക്കളും പ്രാണികളും ഉണ്ടായിരുന്നത്.

യാത്രക്കാരന്‍ ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍, ഭക്ഷണത്തില്‍ കണ്ടത് ‘കുങ്കുമപ്പൂവ്’ (Kesar) ആണെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് റെയില്‍വേ കര്‍ശന നടപടി സ്വീകരിച്ചത്.

റെയില്‍വേ മന്ത്രാലയത്തിന്റെ പ്രതികരണം

യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് പ്രഥമ പരിഗണനയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

‘മാര്‍ച്ച് 15-ന് പാറ്റ്ന – ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ഉയര്‍ന്ന പരാതി ഗൗരവകരമായാണ് കാണുന്നത്. ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപയും സേവന ദാതാവായ സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്,’ റെയില്‍വേ ട്വീറ്റ് ചെയ്തു.

കടുത്ത പ്രതിഷേധം

പ്രീമിയം നിരക്ക് ഈടാക്കുന്ന വന്ദേ ഭാരത് പോലുള്ള ട്രെയിനുകളില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പുഴുവിന്റെ കാല് കണ്ടപ്പോള്‍ അത് കുങ്കുമപ്പൂവാണെന്ന് പറഞ്ഞ ജീവനക്കാരുടെ മറുപടി യാത്രക്കാരെ പരിഹസിക്കുന്നതിന് തുല്യമാണെന്നും എക്‌സില്‍ (X) വിമര്‍ശനമുയര്‍ന്നു.