23
Apr 2026
Thu
23 Apr 2026 Thu
trump

ഇറാനെതിരെ സകല അടവുകളും പ്രയോഗിച്ചിട്ടും തോറ്റ് നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറ്റ കൈക്ക് മുതിര്‍ന്നതായി വെളിപ്പെടുത്തല്‍. മുന്‍ സിഐഎ അനലിസ്റ്റ് ലാറി ജോണ്‍സണാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാനെതിരെയുള്ള നീക്കത്തില്‍ ട്രംപ് ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞെന്നും സൈനിക ഉദ്യോഗസ്ഥര്‍ അത് തടഞ്ഞെന്നുമാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാറി ജോണ്‍സന്റെ വെളിപ്പെടുത്തല്‍

‘ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലാറി ജോണ്‍സണ്‍ ഈ സ്‌ഫോടനാത്മകമായ വാദങ്ങള്‍ ഉന്നയിച്ചത്. ശനിയാഴ്ച വൈകിട്ട് പെന്റഗണില്‍ നടന്ന അടിയന്തര യോഗത്തില്‍ ട്രംപ് ആണവ കോഡുകള്‍ ഉപയോഗിക്കാന്‍ (Nuclear Codes) ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

‘വൈറ്റ് ഹൗസില്‍ വച്ച് ട്രംപ് ആണവ കോഡുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ആര്‍മി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സൈന്യത്തിന്റെ തലവന്‍ എന്ന നിലയിലുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് അദ്ദേഹം ട്രംപിനെ തടഞ്ഞത്.’ എന്നാണ് ജോണ്‍സന്‍ പറഞ്ഞത്. ഈ ചര്‍ച്ചയ്ക്കിടെ ട്രംപും കെയ്‌നും തമ്മില്‍ വലിയ തോതിലുള്ള വാഗ്വാദം നടന്നെന്നും യോഗത്തിന് ശേഷം തലതാഴ്ത്തി പുറത്തേക്ക് വരുന്ന ജനറല്‍ കെയ്നിന്റെ ചിത്രങ്ങള്‍ ഇതിന് തെളിവായും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

പൊരുത്തക്കേടുകള്‍

ലാറി ജോണ്‍സന്റെ അവകാശവാദങ്ങളില്‍ പല പൊരുത്തക്കേടുകളും ഉള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഏപ്രില്‍ 18 ശനിയാഴ്ച പെന്റഗണില്‍ ഇത്തരമൊരു അടിയന്തര യോഗം നടന്നതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളില്ല. ഏപ്രില്‍ 16 വ്യാഴാഴ്ച ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജനറല്‍ ഡാന്‍ കെയ്നും പങ്കെടുത്ത ഒരു ബ്രീഫിങ് നടന്നിരുന്നു. അതിനുശേഷം മറ്റ് ഔദ്യോഗിക യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റൊരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോ രഹസ്യാന്വേഷണ ഏജന്‍സിയോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ജനറല്‍ കെയ്ന്‍ തലതാഴ്ത്തി നടന്നുപോകുന്ന ചിത്രങ്ങള്‍ മറ്റ് സാഹചര്യങ്ങളിലുണ്ടായതാകാം എന്ന വിലയിരുത്തലുമുണ്ട്.

ALSO READ: പ്രസ്ഥാനത്തിലെ പാഷാണത്തെ പുറത്താക്കൂ; വടകരയില്‍ ബിജെപി നേതൃത്വത്തിനെതിരേ തെരുവിലിറങ്ങി അണികള്‍

സിറ്റുവേഷന്‍ റൂമില്‍ നിന്ന് ട്രംപിനെ മാറ്റി

ഈ വിവാദങ്ങള്‍ക്കിടയിലാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. ഇറാന്‍ വെടിവച്ചിട്ട എഫ്-15 വിമാനങ്ങളിലെ പൈലറ്റുമാരെ രക്ഷപ്പെടുത്തുന്ന ദൗത്യത്തിനിടെ ട്രംപിനെ ‘സിറ്റുവേഷന്‍ റൂമില്‍’ നിന്ന് ഇറക്കി വിട്ടെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിന്റെ അമിതമായ അക്ഷമ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നു. മണിക്കൂറുകളോളം ട്രംപ് ഉദ്യോഗസ്ഥരോട് ആക്രോശിച്ചതായും ഇത് ജോലി തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മിനിറ്റുകള്‍ തോറും ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ക്ക് പകരം, നിര്‍ണായകമായ ഘട്ടങ്ങളില്‍ മാത്രം പ്രസിഡന്റിനെ വിവരം അറിയിച്ചാല്‍ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.

സൈന്യവുമായി ഭിന്നത

ഇറാന്‍ മണ്ണില്‍ തകര്‍ന്നു വീണ യുഎസ് പോര്‍വിമാനങ്ങളിലെ പൈലറ്റുമാരെ രക്ഷിക്കാനുള്ള ദൗത്യം അതീവ ദുഷ്‌കരമായിരുന്നു. ആഗോള യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ആണവായുധ പ്രയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്നതാണ്. ട്രംപിന്റെ ഭരണശൈലിയും സൈനിക ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കങ്ങളും നേരത്തേയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്.

ലാറി ജോണ്‍സന്റെ അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയെങ്കിലും, അതിനെ സാധൂകരിക്കുന്ന തെളിവുകളുടെ അഭാവം ഈ വാര്‍ത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. എന്നിരുന്നാലും, വൈറ്റ് ഹൗസിനുള്ളിലെ ആഭ്യന്തര കലഹങ്ങളും സൈന്യവും ഭരണകൂടവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇറാന്‍ വിഷയത്തില്‍ അമേരിക്ക നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.