15
Jun 2026
Wed
15 Jun 2026 Wed
iran attack us copter

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച രാത്രി യോടെ ആരംഭിച്ച ആക്രമണങ്ങള്‍, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അകാരണമായ പ്രകോപനത്തിനുള്ള ആനുപാതികമായ മറുപടിയാണെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോര്‍മുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപ്, സിരിക്, ജാസ്‌ക് എന്നീ തുറമുഖ നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി (IRIB) റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ജാസ്‌കിലും ബന്ദര്‍ അബ്ബാസിലും വീണ്ടും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍, ഹോര്‍മുസ് കടലിടുക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഹെലികോപ്റ്ററിന് നേരെ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും, ഇതിന് തക്കതായ മറുപടി നല്‍കേണ്ടത് അമേരിക്കയുടെ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇറാന്റെ അതിര്‍ത്തിക്ക് സമീപമുള്ള വിദേശ സൈനിക ശക്തികള്‍ നിരന്തരമായ ഭീഷണിയിലാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. യുഎസ് ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും, സുരക്ഷിതമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശ ശക്തികള്‍ ഈ പ്രദേശം വിട്ടുപോകണമെന്നും അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.

പൈലറ്റുമാര്‍ സുരക്ഷിതര്‍

ഒമാന്‍ തീരത്തിന് സമീപം വെച്ച് ഇറാന്റെ ‘ഷാഹെദ്’ ഡ്രോണ്‍ (ആത്മഹത്യാ ഡ്രോണ്‍) ഉപയോഗിച്ചാണ് അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ത്തതെന്നാണ് യുഎസ് സൈന്യത്തിന്റെ വിലയിരുത്തല്‍. ചരിത്രത്തിലാദ്യമായി യുഎസ് സൈന്യം രംഗത്തിറക്കിയ അത്യാധുനിക അണ്‍മാന്‍ഡ് ഡ്രോണ്‍ ബോട്ട് (Unmanned drone boat) ഉപയോഗിച്ചാണ് രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ALSO READ: ഫിഫ ലോകകപ്പിനെത്തിയ സെനഗല്‍ താരങ്ങളെ യുഎസ് വിമാനത്താവളത്തില്‍ അധിക പരിശോധനയ്ക്കു വിധേയമാക്കി

രണ്ട് മാസമായി നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞ ദിവസം ഇറാനും ഇസ്രായേലും തമ്മില്‍ നേരിട്ട് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇറാനിയന്‍ വ്യോമപ്രതിരോധ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനുമായി നടത്തുന്ന ഈ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ധന വിലയെയും ബാധിച്ചിട്ടുണ്ട്. ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നീക്കം ശക്തമായതോടെ സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണ്.

യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

പുതിയ ആക്രമണങ്ങള്‍ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്ക മുന്നോട്ട് വെച്ച ചില നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പരിശോധിക്കുന്നുണ്ടെങ്കിലും, സമാധാനം തകര്‍ക്കുന്ന രീതിയിലാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെന്ന് ഇറാന്‍ ആരോപിക്കുന്നു. പാകിസ്താന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇറാന്‍ തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപേക്ഷിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ നീക്കണമെന്നും മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്നുമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ഇത് ട്രംപ് നിരസിച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി.

ബഹ്റൈനിലെ യുഎസ് താവളത്തില്‍ ആക്രമണം

തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം ഫ്‌ലീറ്റ് (Fifth Fleet) ആസ്ഥാനത്തിന് നേരെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (IRGC) ഡ്രോണ്‍ ആക്രമണം നടത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ALSO READ: ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകനും 36ാം നിലയില്‍ നിന്ന് ചാടിമരിച്ചു

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും ഖാതം അല്‍-അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സും സംയുക്തമായാണ് ഈ ആക്രമണം നടത്തിയത്. അമേരിക്കയുടെ ‘ക്രിമിനല്‍’ സൈന്യം ഇനിയും പ്രകോപനം തുടര്‍ന്നാല്‍ മേഖലയിലെ കൂടുതല്‍ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ ആക്രമണം നടത്തുമെന്നും ഇറാന്‍ സൈനിക വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ എത്രമാത്രം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.

Tehran says US fleet targeted in Bahrain after US strikes