27
May 2026
Wed
27 May 2026 Wed
MADRASA STUDENT MISSING

പട്‌ന: ബലിപെരുന്നാള്‍ (ഈദ് ഉല്‍ അദ്ഹ) അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് അക്രമത്തിനിരയായ ഇരുപതുകാരനായ മുസ്ലിം വിദ്യാര്‍ത്ഥിയെ കാണാതായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുള്ള ഫുല്‍വാരിയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുരാമന്‍ ചക് ഭട്വാലിയ ഗ്രാമവാസിയായ ഫൈസാന്‍ അഹമ്മദ് റസയെയാണ് കാണാതായത്. ഉത്തര്‍പ്രദേശിലെ മൗവിലുള്ള ‘ദാറുല്‍ ഉലൂം അംജദിയ’യില്‍ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ ഫൈസാന്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് വരാന്‍ വേണ്ടിയാണ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസില്‍ കയറിയത്.

‘മറഞ്ഞിരുന്നാണ് സന്ദേശം അയക്കുന്നത്…’

മൗ ജങ്ഷനില്‍ നിന്ന് ട്രെയിന്‍ കയറിയ ശേഷം ഫൈസാന്‍ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നതായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ പിതാവ് ഇംതിയാസ് അഹമ്മദ് റസ പറഞ്ഞു. എന്നാല്‍, ട്രെയിന്‍ ബെല്‍ത്താര റോഡ് പിന്നിട്ട് സലീംപൂര്‍ സ്റ്റേഷനിലേക്ക് നീങ്ങുന്നതിനിടെ ഫൈസാനില്‍ നിന്ന് ഭയപ്പെടുത്തുന്ന ഒരു സന്ദേശം പിതാവിന് ലഭിച്ചു. ഇതാണ് ഫൈസാനുമായി കുടുംബത്തിനുണ്ടായ അവസാനത്തെ ബന്ധം.

‘അബ്ബു, ട്രെയിനില്‍ ഇവിടെ ഒരു വലിയ വഴക്കുണ്ടായിരിക്കുന്നു… എല്ലാവരും തല്ലുകയാണ്… ഞാന്‍ ഒളിച്ചിരുന്നാണ് ഈ സന്ദേശം അയക്കുന്നത്.” – ഇതായിരുന്നു ഫൈസാന്‍ പിതാവിന് അയച്ച സന്ദേശം.

ഈ സന്ദേശത്തിന് പിന്നാലെ ഫൈസാന്റെ ഫോണ്‍ ഓഫായി. കുടുംബാംഗങ്ങള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ പിന്നീട് ലഭ്യമായിട്ടില്ല. ട്രെയിനിലെ തീവ്രവാദ നിലപാടുള്ള ചിലര്‍ ഫൈസാനെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫൈസാനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് കുടുംബത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പോലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ ഗോപാല്‍ഗഞ്ചിലെ ഫുല്‍വാരിയ പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുന്ദന്‍ കുമാര്‍ സ്ഥിരീകരിച്ചു.

‘ഇന്നലെ രാവിലെ 6:45-ന് മൗ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയ ശേഷം അവന്‍ ഞങ്ങളെ വിളിച്ചിരുന്നു. തുടര്‍ന്ന് 7:06-നാണ് ട്രെയിനില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നതെന്നും കാണിച്ച് സന്ദേശം വരുന്നത്. അതിന് ശേഷം അവനുമായി ഒരു ആശയവിനിമയവും സാധ്യമായിട്ടില്ല.’ – ഫൈസാന്റെ പിതാവ് ഇംതിയാസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഇന്ന് മൗ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഫൈസാന്‍ ട്രെയിന്‍ കോച്ചിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മദ്രസയില്‍ നിന്ന് അവന്‍ ഇറങ്ങിയ സമയവും കൃത്യമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

‘മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു…’

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, യാത്രയിലുടനീളം കുര്‍ത്ത-പൈജാമയോ, തൊപ്പിയോ അല്ലെങ്കില്‍ മറ്റ് മതപരമായ അടയാളങ്ങളോ ധരിക്കരുതെന്ന് താന്‍ മകനോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് പിതാവ് വേദനയോടെ ഓര്‍ക്കുന്നു.

‘റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഞാന്‍ പറഞ്ഞതുപോലെ അവന്‍ ഒരു ടി-ഷര്‍ട്ടും ജോഗേഴ്‌സുമാണ് ധരിച്ചിരിക്കുന്നത്. ഇത്രയധികം മുന്‍കരുതലുകള്‍ എടുത്തിട്ടും എന്റെ മകന് ഇത് സംഭവിച്ചു. എത്രയും പെട്ടെന്ന് അവനെ കണ്ടെത്താന്‍ പോലീസ് സഹായിക്കണം.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Bihar madrasa student goes missing after ‘assault’ on train