ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക. ഇന്ന് രാത്രി ഇറാനെതിരെ ‘അതിശക്തമായ ആക്രമണം’ നടത്തുമെന്നും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് (Kharg Island) ഉള്‍പ്പെടെയുള്ള എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങള്‍ വൈകാതെ യുഎസ് സൈന്യം പിടിച്ചെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ പരസ്യ ഭീഷണി മുഴക്കിയത്.
|
കഴിഞ്ഞ രണ്ട് ദിവസമായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇതോടെ മേഖലയില്‍ ശാശ്വതമായ വെടിനിര്‍ത്തലിനായി നടന്നു വന്നിരുന്ന സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് നീക്കം
ഇറാന്റെ നാവികസേന, വ്യോമസേന, റഡാര്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിനകം തന്നെ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മൊത്തം ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് കടുത്ത സൈനിക സുരക്ഷയുള്ള ഖാര്‍ഗ് ദ്വീപിലൂടെയാണ്. ഈ മേഖലയുടെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മുന്‍പ് വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ തടവിലാക്കുകയും അവിടുത്തെ എണ്ണ വ്യവസായം വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്ത യുഎസ് നടപടിയെയും ട്രംപ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
പിന്നീട് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക എന്നത് എപ്പോഴും തന്റെ താല്പര്യമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. എങ്കിലും ഇറാനിലേക്ക് നേരിട്ട് കരസേനയെ അയക്കാന്‍ തനിക്ക് ഇപ്പോഴും താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകള്‍ പ്രായോഗികമല്ലെന്ന് ഇറാന്‍
അമേരിക്ക നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം നിലവിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ‘പൂര്‍ണ്ണമായും അര്‍ത്ഥശൂന്യമായി’ മാറിയെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ട്രംപിന്റെ ഭീഷണികള്‍ക്ക് പിന്നാലെ ഇറാന്റെ മുഖ്യ മധ്യസ്ഥനായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എക്‌സില്‍ (X) കുറിച്ചത് ഇങ്ങനെയാണ്: ‘അമേരിക്കയുടെ തെറ്റായ തന്ത്രങ്ങളും എടുത്തുചാടിയുള്ള തീരുമാനങ്ങളും കളിമാറ്റും. ഇത് ആഗോള ഊര്‍ജ്ജ വിപണിയെ തകര്‍ക്കുകയും വര്‍ഷങ്ങളോളം നിങ്ങള്‍ അതില്‍ കുടുങ്ങിക്കിടക്കുന്ന ഒരു വലിയ ചതുപ്പായി മാറുകയും ചെയ്യും.’
അമേരിക്കന്‍ നീക്കം മുന്‍കൂട്ടി കണ്ട് ഇറാന്‍
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ സൈനിക നീക്ക സാധ്യത നേരിടാന്‍ ഇറാന്‍ മാസങ്ങളായി തയ്യാറെടുക്കുകയാണെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. മുമ്പുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ ഈ ദ്വീപിന്റെ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെ വിന്യസിക്കുക, പ്രതിരോധ സംവിധാനങ്ങള്‍, തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശത്രുസൈന്യം തീരത്തേക്ക് ഇറങ്ങുന്നത് തടയാന്‍ തീരപ്രദേശങ്ങളില്‍ ഉടനീളം ഇറാന്‍ മൈനുകളും സ്ഥാപിച്ചിട്ടുണ്ട്.
ഈ ദ്വീപ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഏത് ഓപ്പറേഷനും വലിയ അമേരിക്കന്‍ ജീവഹാനി ഉള്‍പ്പെടെയുള്ള കടുത്ത അപകടസാധ്യതകള്‍ വരുത്തിവെക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരും സൈനിക വിദഗ്ധരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബന്ദര്‍ അബ്ബാസ്, ഖേഷ്ം ദ്വീപ്, സിരിക്, മിനാബ്, ടെഹ്റാന് പടിഞ്ഞാറുള്ള കരാജ് എന്നീ നഗരങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് തിരിച്ചടിയായി ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. തിങ്കളാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതും ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. നിലവില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ് ഇറാന്‍.
സമ്മര്‍ദ്ദ തന്ത്രവുമായി അമേരിക്ക
കഴിഞ്ഞ വര്‍ഷം ട്രംപ് അധികാരമേറ്റ ശേഷം ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത് രണ്ടാം തവണയാണ് യുഎസ് ഇറാനെതിരെ കടുത്ത സൈനിക നീക്കം നടത്തുന്നത്. 2015-ലെ ആണവ കരാറില്‍ നിന്നും 2018-ല്‍ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. അതിനേക്കാള്‍ കടുത്ത വ്യവസ്ഥകള്‍ ഇറാനെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ഇറാന്‍ തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് വരുത്തുന്ന നാശനഷ്ടങ്ങള്‍ക്ക്, ലോകമെമ്പാടുമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇറാന്റെ 100 ബില്യണ്‍ ഡോളറിന്റെ ആസ്തിയില്‍ നിന്ന് പണം ഈടാക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കി. ‘തോക്കിന്‍മുനയിലെ നയതന്ത്രമാണ്’ (diplomacy at the barrel of a gun) ട്രംപ് പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ചകളില്‍ ഇറാന്റെ മേല്‍ മേല്‍ക്കൈ നേടാനാണ് യുഎസ് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നത്.
ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ
അതിനിടെ, ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള ഉപരോധത്തിന്റെ ഭാഗമായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മൂന്ന് എണ്ണക്കപ്പലുകള്‍ തകര്‍ത്തു. ഇതില്‍ ഒരു കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അടിയന്തിരമായി നിര്‍ത്തലാക്കണമെന്ന് ഇന്ത്യ അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
Trump threatens to hit Iran ‘very hard’ tonight


