06
Jun 2026
Sat
06 Jun 2026 Sat
US IRAN WAR

മേഖലയിലെ ‘ശത്രുതാ താവളങ്ങള്‍ക്ക്’ നേരെ തങ്ങള്‍ ആക്രമണം നടത്തിയതായും ‘ഏറോസ്പേസ് മിസൈലുകള്‍’ ഉപയോഗിച്ചാണ് ഇവ തകര്‍ത്തതെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു. അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍ രാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈന്‍ എന്നിവടങ്ങളിലേക്ക് ഇറാന്‍ ഏഴ് മിസൈലുകള്‍ തൊടുത്തതായും എന്നാല്‍ അവയൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിട്ടറി വ്യക്തമാക്കി.

നേരത്തെ, ഹോര്‍മുസ് കടലിടുക്കിന് നേരെ ഇറാന്‍ തൊടുത്ത നാല് ഡ്രോണുകള്‍ തങ്ങളുടെ സേന വെടിവെച്ചിട്ടതായും ഇറാന്റെ തെക്കന്‍ തീരത്തുള്ള ഖേഷ്ം ദ്വീപിലെയും ഗോരുക്കിലെയും ‘ഇറാനിയന്‍ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്ക്’ നേരെ ആക്രമണം നടത്തിയതായും യു.എസ് അറിയിച്ചിരുന്നു.

ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് കപ്പലുകള്‍ തങ്ങളുടെ കപ്പലുകളെ ഉപദ്രവിക്കുന്നതായി ആരോപിച്ച് വെള്ളിയാഴ്ച യു.എസ് സേനയ്ക്ക് നേരെ ‘മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി’ ഇറാന്റെ നാവികസേന റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഈ റിപ്പോര്‍ട്ട് നിഷേധിച്ചു.

ലെബനനിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ആക്രമണം ശക്തം

ലെബനന്‍ അധികൃതരുമായി പുതിയ വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും രാജ്യത്തുടനീളം ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങളില്‍ വെള്ളിയാഴ്ച കുറഞ്ഞത് പന്ത്രണ്ടോളം പേരെങ്കിലും കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ലെബനനിലെ സെബ്ദിനിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും ഉള്‍പ്പെടുന്നു.

മാര്‍ച്ച് 2 മുതല്‍ രാജ്യത്തുണ്ടായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,558 ആയി ഉയര്‍ന്നതായും 10,870 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ കാറിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് മാസം പ്രായമുള്ള ഫലസ്തീനി കുഞ്ഞ് കൊല്ലപ്പെടുകയും കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുഞ്ഞിന്റെ കൊലപാതകം ഫലസ്തീനികളുടെ ‘ജീവിതത്തോടുള്ള ഇസ്രായേലിന്റെ അവജ്ഞയാണ്’ വെളിപ്പെടുത്തുന്നതെന്ന് ഹമാസ് പ്രതികരിച്ചു.

Iranian missiles target Kuwait, Bahrain