18
Jul 2026
Sat
18 Jul 2026 Sat
Meenakshi Thapa murder case

Meenakshi Thapa murder case മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ ഒന്നാകെ നടുക്കിയ, 14 വര്‍ഷം മുന്‍പ് നടന്ന നടി മീനാക്ഷി ഥാപ്പയുടെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സിനിമയിലെ അവസരങ്ങള്‍ക്കായി മുംബൈയില്‍ അലഞ്ഞിരുന്ന മീനാക്ഷി എന്ന 26-കാരിയുടെ ജീവനെടുത്തത് സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ് എത്തിയ സഹപ്രവര്‍ത്തകരായിരുന്നു. സിനിമാ സെറ്റിലെ പരിചയവും പുതിയ അവസരങ്ങളെക്കുറിച്ചുള്ള വ്യാജ വാഗ്ദാനവും വിശ്വസിച്ച് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ച മീനാക്ഷിയെ കാത്തിരുന്നത് ദാരുണമായ അന്ത്യമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെറാഡൂണില്‍ നിന്ന് മുംബൈയിലേക്ക് ചേക്കേറിയ മീനാക്ഷി ‘404’ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലും കരീന കപൂര്‍ പ്രധാന വേഷത്തിലെത്തിയ മധുര്‍ ഭണ്ഡാര്‍ക്കറുടെ ‘ഹീറോയിന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ‘ഹീറോയിന്‍’ സിനിമയുടെ സെറ്റില്‍ വെച്ചാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്‍, പ്രീതി സുരിന്‍ എന്നിവരുമായി മീനാക്ഷി സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദമാണ് പിന്നീട് മീനാക്ഷിയുടെ ജീവനെടുത്തത്.

തെറ്റിദ്ധാരണയില്‍ തുടങ്ങിയ തട്ടിക്കൊണ്ടുപോകല്‍

മീനാക്ഷി തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ട അമിതും പ്രീതിയും, അവരുടേത് വലിയ സമ്പന്ന കുടുംബമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി കുടുംബത്തില്‍ പണം തട്ടാമെന്ന ഉദ്ദേശത്തില്‍ ഇരുവരും ചേര്‍ന്ന് ഒരു തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ തയ്യാറാക്കി. ഉത്തര്‍പ്രദേശില്‍ ഒരു പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ഒത്തിട്ടുണ്ടെന്ന് ഇവര്‍ മീനാക്ഷിയെ വിശ്വസിപ്പിച്ചു. കരിയറിലെ വലിയൊരു ബ്രേക്കിനായി കാത്തിരുന്ന മീനാക്ഷിക്ക് ഇതിലൊരു കെണി ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. 2012 മാര്‍ച്ച് 13-ന് മൂവരും ചേര്‍ന്ന് അലഹബാദിലേക്ക് (ഇപ്പോഴത്തെ പ്രയാഗ്രാജ്) തിരിച്ചു. തുടര്‍ന്ന് മീനാക്ഷിയെ ഫോണില്‍ കിട്ടാതായി.

ALSO READ: നീറ്റ് പരീക്ഷാ ചോര്‍ച്ച: നിരാഹാര സമരം 21-ാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിനെ സമരപ്പന്തലില്‍ നിന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്ദര്‍മന്തറില്‍ പ്രതിഷേധം

15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

മാര്‍ച്ച് 17-ന് മീനാക്ഷിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം എത്തി. മകളെ ജീവനോടെ വേണമെങ്കില്‍ മൂന്ന് ദിവസത്തിനകം 15 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ മീനാക്ഷിയെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിക്കുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തി. എന്നാല്‍, അത്രയും തുക കണ്ടെത്താന്‍ മീനാക്ഷിയുടെ കുടുംബത്തിന് ശേഷിയുണ്ടായിരുന്നില്ല. ഒടുവില്‍ കൈയിലുണ്ടായിരുന്ന 60,000 രൂപയോളം അവര്‍ മീനാക്ഷിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അവളുടെ ജീവന്‍ രക്ഷിക്കാന്‍ അതിനായില്ല.

പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അമിതും പ്രീതിയും ചേര്‍ന്ന് മീനാക്ഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് തലയറുക്കുകയുമായിരുന്നു. ഉടല്‍ പ്രീതിയുടെ അലഹബാദിലെ കുടുംബവീടിനടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ തള്ളി. വെട്ടിമാറ്റിയ തല ലഖ്നൗവിലേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ വഴിയില്‍ എവിടെയോ ഉപേക്ഷിക്കുകയാണ് ചെയ്തത്. ഈ തല ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

പ്രതികളെ കുടുക്കിയ ആ ഒരു തെറ്റ്

കൊലപാതകത്തിന് ശേഷവും പണത്തിനായി പ്രതികള്‍ മീനാക്ഷിയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ ചെയ്ത ഒരു വലിയ തെറ്റ് മീനാക്ഷിയുടെ സിം കാര്‍ഡ് (SIM Card) കൈവശം വെച്ചതായിരുന്നു. ഫോണ്‍ കോള്‍ രേഖകളും ഇലക്ട്രോണിക് തെളിവുകളും പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ പ്രതികളിലേക്ക് എത്തിച്ചേര്‍ന്നു. ഏപ്രില്‍ 14-ന് ഇവര്‍ മുംബൈ ബാന്ദ്ര സ്റ്റേഷന് സമീപമുള്ള എ.ടി.എമ്മില്‍ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെണിയൊരുക്കി. മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ എത്തിയ ഇവരെ പോലീസ് സിം കാര്‍ഡ് സഹിതം കൈയോടെ പിടികൂടി.

രണ്ട് ദിവസത്തിന് ശേഷം, ഏപ്രില്‍ 16-ന് അലഹബാദിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മീനാക്ഷിയുടെ തലയില്ലാത്ത മൃതദേഹം പോലീസ് കണ്ടെടുത്തു.

ആറ് വര്‍ഷത്തിന് ശേഷം നീതി

ആറ് വര്‍ഷത്തോളം നീണ്ടുനിന്ന കോടതി നടപടികള്‍ക്കൊടുവില്‍ 2018 മേയ് 9-ന് മുംബൈ സെഷന്‍സ് കോടതി അമിത് ജയ്സ്വാളിനെയും പ്രീതി സുരിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 364A (മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍) പ്രകാരമാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. ഇതൊരു ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ’ (Rarest of Rare) കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ആവശ്യപ്പെട്ടെങ്കിലും കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.

സിനിമയിലെ ഒരു നല്ല വേഷം തന്റെ ജീവിതം മാറ്റുമെന്ന പ്രതീക്ഷയോടെയാണ് മീനാക്ഷി മുംബൈയിലെത്തിയത്. എന്നാല്‍ ഒടുവില്‍ ഒരിക്കലും നിലവിലില്ലായിരുന്ന ഒരു വ്യാജ ഓഫറും, സുഹൃത്തുക്കളാണെന്ന് നടിച്ചവരുടെ ചതിയുമാണ് അവളെ മരണത്തിലേക്ക് നയിച്ചത്.