06
Aug 2026
Thu
06 Aug 2026 Thu
Riyaz Farangipete

മംഗളൂരു: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ് ഫറങ്കിപേട്ടയ്ക്ക് കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി കോടതി ആറുമാസം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലെ പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജിയും ജെഎംഎഫ്സി കോടതിയുമാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) 153A വകുപ്പ് പ്രകാരമാണ് കോടതി റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്.

2015 ജൂലൈ 23-ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ ബെല്‍ത്തങ്ങാടി സോണ്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യോഗത്തില്‍ മുഹമ്മദ് റിയാസ് നടത്തിയ പ്രസംഗം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കുറ്റപത്രത്തില്‍ പറയുന്നത് എന്ത്?

കുറ്റപത്രപ്രകാരം, 2015 ജൂലൈ 23-ന് ബെല്‍ത്തങ്ങാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കവെയാണ് മുഹമ്മദ് റിയാസ് ഫറങ്കിപേട്ട വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

പശുവിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, പിഎഫ്ഐ പ്രവര്‍ത്തകര്‍ പരസ്യമായി പശുവിനെ അറുത്ത് ബീഫ് വില്‍ക്കുമെന്നും, വരാനിരിക്കുന്ന ബക്രീദ് ദിനത്തില്‍ ബെല്‍ത്തങ്ങാടി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബീഫ് വില്‍പ്പന നടത്തുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു.

ALSO READ: മലയാളി പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: വിചാരണ ഇഴഞ്ഞു നീങ്ങുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി; എന്‍ഐഎ കോടതിയോട് വിശദീകരണം തേടി

ഇത്തരം നീക്കങ്ങള്‍ തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവര്‍ക്ക് പിഎഫ്ഐ പ്രവര്‍ത്തകര്‍ തക്ക മറുപടി നല്‍കുമെന്നും പ്രസംഗത്തില്‍ പറഞ്ഞതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

ഈ പ്രസംഗം മതവിദ്വേഷവും സാമുദായിക സംഘര്‍ഷവും വളര്‍ത്താന്‍ സാധ്യതയുള്ള പ്രകോപനപരമായ പ്രസംഗമാണെന്ന് വിലയിരുത്തിയ പൊലീസ്, സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153A, 295A വകുപ്പുകള്‍ പ്രകാരം മുഹമ്മദ് റിയാസ് ഫറങ്കിപേട്ടയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

കോടതിയുടെ നിരീക്ഷണം

33 പേജുകളുള്ള വിധിന്യായത്തില്‍, മുഹമ്മദ് റിയാസ് ഫറങ്കിപേട്ടയുടെ പ്രസംഗത്തിന് വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പ്രസംഗത്തെ തുടര്‍ന്ന് സാമുദായിക കലാപമൊന്നും ഉണ്ടായില്ലെങ്കിലും, പൊതുവേദിയില്‍ നടത്തിയ ഇത്തരം പ്രസംഗത്തിന്റെ സാധ്യതാപരമായ ദോഷഫലങ്ങളെ അവഗണിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

പ്രതി മനഃപൂര്‍വം പ്രകോപനപരമായ പൊതുപ്രസംഗം നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍, ഈ കുറ്റത്തെ നിസാരമായി കാണാനാകില്ലെന്നും വെറും മുന്നറിയിപ്പ് നല്‍കി വിടുന്നത് ഉചിതമല്ലെന്നും മജിസ്‌ട്രേറ്റ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

വിശദമായ വിചാരണയ്ക്ക് ശേഷം ജഡ്ജി രാമലിംഗപ്പയാണ് വിധി പ്രസ്താവിച്ചത്. ആറുമാസം തടവിനും 10,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു.

സഹ പബ്ലിക് പ്രോസിക്യൂട്ടര്‍ ആശിതയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന തീയതിയില്‍നിന്ന് ഏകദേശം 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:
Mohammed Riyaz Farangipete, SDPI, PFI, Belthangady, Karnataka, Hate Speech Case, Karnataka Court, Dakshina Kannada, IPC 153A, IPC 295A, Communal Harmony, Court Verdict, Karnataka News, India News, Crime News, SDPI Leader, PFI Protest, Belthangady Court

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക