സിൽക്ക് സ്മിതയ്ക്ക് ആരോടെങ്കിലും സംസാരിക്കണമായിരുന്നു.
|
1996 സെപ്റ്റംബർ 22-ന്റെ രാത്രിയിൽ, അവർ നടി അനുരാധയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ അഭ്യർത്ഥിച്ചു. വളരെ പ്രധാനപ്പെട്ട എന്തോ കാര്യത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്നായിരുന്നു പറഞ്ഞത്. എന്നാൽ അന്നേദിവസം അനുരാധയ്ക്ക് എത്താൻ കഴിഞ്ഞില്ല. അടുത്ത ദിവസം കാണാമെന്ന് അവർ പരസ്പരം സമ്മതിച്ചു.
അതേ രാത്രിയിൽ തന്നെ സ്മിത കന്നഡ നടൻ രവിചന്ദ്രനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് തിരക്കുകളിലും നെറ്റ്‌വർക്ക് തടസ്സങ്ങളിലുംപ്പെട്ട് ആ സംഭാഷണം നടന്നില്ല.
പിറ്റേന്ന് രാവിലെ രണ്ടുപേരെയും തേടിയെത്തിയത് ആ നടുക്കുന്ന വാർത്തയായിരുന്നു.
ചെന്നൈയിലെ വീട്ടിൽ സിൽക്ക് സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പോൾ അവർക്ക് 35 വയസ്സ് മാത്രമായിരുന്നു പ്രായം.
ആ ഫോൺ സംഭാഷണങ്ങൾ എന്നും അപൂർണ്ണമായിത്തന്നെ അവശേഷിച്ചു. ചലച്ചിത്ര ലോകം അവരുടെ ഓർമ്മകളെ മറന്ന് മുന്നോട്ട് പോയപ്പോഴും, അന്നേദിവസം അവർക്ക് എന്തായിരുന്നു പറയാനുണ്ടായിരുന്നത് എന്ന ചോദ്യം സുഹൃത്തുക്കളെ പിന്തുടർന്നുകൊണ്ടേയിരുന്നു.
വർഷങ്ങളോളം സിനിമാ നിർമ്മാതാക്കൾക്ക് സിൽക്ക് സ്മിതയിൽ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഒരു ഗ്ലാമറസ് ഡാൻസ്, അല്ലെങ്കിൽ ഒരു സീൻ; ബിസിനസ്സ് കിട്ടാൻ തിയേറ്ററുകളിൽ അവരുടെ പേര് മാത്രം മതിയായിരുന്നു. എന്നാൽ ആ പേരിന് പിന്നിലെ യഥാർത്ഥ വ്യക്തിയെ തിരിച്ചറിയാൻ ആരും ശ്രമിച്ചില്ല.
1960 ഡിസംബർ 2-ന് ആന്ധ്രാപ്രദേശിലെ കോവ്വാലി ഗ്രാമത്തിൽ വഡ്ളപതി വിജയലക്ഷ്മിയായാണ് അവർ ജനിച്ചത്. കടുത്ത ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലമായിരുന്നു. നാലാം ക്ലാസ്സോടെ പഠനം അവസാനിച്ചു. പതിനാലാം വയസ്സിൽ പ്രായമായൊരാളുമായി വിവാഹം നടന്നു. തുടർന്നുള്ള നാളുകളിൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അവരുടെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകളിൽ പറയുന്നു. രണ്ടു വർഷത്തിനകം അവർ ആ ബന്ധം ഉപേക്ഷിച്ചു.
പിന്നീട് ചെന്നൈയിലെത്തിയ അവർ അമ്മയോടൊപ്പം താമസിക്കുകയും സിനിമാ സെറ്റുകളിൽ ടച്ച്-അപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയും ചെയ്തു. ക്യാമറക്കണ്ണുകൾക്ക് മുന്നിലേക്ക് എത്തുന്നതിന് മുൻപ്, മറ്റ് നടിമാരുടെ മേക്കപ്പ് ശരിയാക്കുന്ന ജോലിയായിരുന്നു അത്.
പിന്നീട് ചെറിയ അഭിനയ അവസരങ്ങൾ അവരെ തേടിയെത്തി. മലയാളി സംവിധായകൻ ആന്റണി ഈസ്റ്റ്‌മാൻ തന്റെ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ അവർക്ക് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ നൽകുകയും ‘സ്മിത’ എന്ന സിനിമാ പേര് നൽകുകയും ചെയ്തു. സംവിധായകൻ വിനു ചക്രവർത്തി അവരുടെ കരിയറിൽ താല്പര്യം കാണിക്കുകയും നൃത്തവും ഇംഗ്ലീഷും പഠിക്കാൻ സഹായിക്കുകയും ചെയ്തു.
സിൽക്കിന്റെ ജനനം
തുടർന്നാണ് ‘വണ്ടിചക്കരം’ എന്ന തമിഴ് ചിത്രം സംഭവിക്കുന്നത്.
ആ ചിത്രത്തിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ‘സിൽക്ക്’. സിനിമ വൻ വിജയമായതോടെ ആ പേര് അവരോടൊപ്പം ചേർന്നു. വിജയലക്ഷ്മി സ്മിതയായും, സ്മിത പിന്നീട് ഒരു ബിംബമായും മാറി.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 18 വർഷത്തോളം നീണ്ട കരിയറിൽ 450-ലധികം ചിത്രങ്ങളിൽ അവർ വേഷമിട്ടു. അവരുടെ നൃത്തരംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായി മാറി. സാമ്പത്തികമായി പ്രതിസന്ധിയിലായ ചിത്രങ്ങൾക്ക് വിപണി കണ്ടെത്താൻ നിർമ്മാതാക്കൾ സിൽക്ക് സ്മിതയെ സമീപിച്ചു. അവർ സിനിമയിലുണ്ടെന്ന വാർത്ത തന്നെ തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ പ്രാപ്തമായിരുന്നു.
എന്നാൽ ആ വിജയം അവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യത്തെ ഇല്ലാതാക്കി. കാബറെ ഡാൻസർ, വില്ലത്തി വേഷങ്ങൾ തുടങ്ങി ഒരേതരം കഥാപാത്രങ്ങളിലേക്ക് അവർ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു.
ബാലുമഹേന്ദ്രയുടെ ‘മൂന്നാം പിറൈ’ (Sadma) എന്ന ചിത്രത്തിലെ അഭിനയം സ്മിതയിലെ യഥാർത്ഥ നടിയുടെ കഴിവ് തെളിയിക്കുന്നതായിരുന്നു. ശ്രീദേവിയും കമാൽ ഹാസനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ സ്മിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും അത്തരം നല്ല അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രമേ അവരെ തേടിയെത്തിയുള്ളൂ.
അവരുടെ ജനപ്രീതി അളവറ്റതായിരുന്നു, എന്നാൽ സ്വയം അടയാളപ്പെടുത്താനുള്ള സ്വാതന്ത്ര്യം വളരെ കുറവും.
തിരശ്ശീലയ്ക്ക് പിന്നിൽ, സാമ്പത്തിക തകർച്ചകളും തകർന്ന ബന്ധങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. അവരുടെ മരണശേഷം പ്രചരിച്ച പല കഥകളും അപൂർണ്ണമായിരുന്നു.
ആ അവസാന ഫോൺ കോളുകൾ

സെപ്റ്റംബർ 22-ന് സ്മിത തന്നോട് സീരിയസായി എന്തോ സംസാരിക്കാൻ ആഗ്രഹിച്ചിരുന്നതായി നടി അനുരാധ പിന്നീട് ഓർത്തെടുത്തു. പിറ്റേന്ന് കാണാമെന്ന് കരുതിയിരുന്നതായി അവർ പറഞ്ഞു.
നടൻ രവിചന്ദ്രനും സ്മിതയുടെ തുടർച്ചയായ ഫോൺ കോളുകൾ ഓർത്തെടുക്കുന്നു. “അന്ന് ഞാൻ ഷൂട്ടിംഗ് തിരക്കിലായിരുന്നു. സ്മിത എന്നെ തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും കണക്ഷൻ ലഭിച്ചില്ല. സാധാരണ രീതിയിലുള്ള ഒരു വിളിയാകും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പിറ്റേന്ന് കേട്ടത് സ്മിതയുടെ മരണവാർത്തയാണ്,” അദ്ദേഹം പറഞ്ഞു. അവർക്ക് എന്താണ് പറയാനുണ്ടായിരുന്നത് എന്ന് അദ്ദേഹം ഇപ്പോഴും ഓർക്കാറുണ്ട്.
മരണക്കുറിപ്പ്
അവരുടെ വീട്ടിൽ നിന്നും കണ്ടെടുത്ത മരണക്കുറിപ്പ് അവരുടെ കടുത്ത മാനസിക വിഷമങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. എന്നാൽ ആ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പലവിധ റിപ്പോർട്ടുകളാണ് പ്രചരിച്ചത്. ചില ഭാഗങ്ങൾ വായിച്ചെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഒരു നടിയാകാൻ താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും എന്നാൽ ആളുകൾ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്മിത എഴുതിയിരുന്നു. ഏകാന്തതയെക്കുറിച്ചും, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ചും അവർ അതിൽ പരാമർശിച്ചു. ‘ബാബു’ എന്ന് വിളിക്കുന്ന ഡോ. രാധാകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ചും വഞ്ചിക്കപ്പെട്ടതിനെക്കുറിച്ചും കത്തിൽ സൂചനകളുണ്ടായിരുന്നു.
എന്നാൽ ഇവയൊന്നും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ട കണ്ടെത്തലുകളല്ല. കത്തിൽ കണ്ടത് അവരുടെ കടുത്ത മാനസിക തകർച്ച മാത്രമായിരുന്നു; അത് മരണത്തിന്റെ പൂർണ്ണമായ കാരണം വ്യക്തമാക്കുന്നതായിരുന്നില്ല.
സ്മിതയുടെ മരണം ആത്മഹത്യയായിട്ടാണ് കണക്കാക്കിയത്. എന്നാൽ പിന്നീട് അവരുടെ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും വന്ന റിപ്പോർട്ടുകൾ, അതൊരു കൊലപാതകമായിരിക്കാം എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ അതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല.
സിനിമ ഓർക്കുന്ന സിൽക്ക് സ്മിത
വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി.
2011-ൽ വിദ്യാ ബാലൻ പ്രധാന വേഷത്തിലെത്തിയ ‘ദി ഡർട്ടി പിക്ചർ’ എന്ന ചിത്രം സിൽക്ക് സ്മിതയുടെ ജീവിതവുമായി സാമ്യമുള്ളതായിരുന്നു. എന്നാൽ ഇത് ഔദ്യോഗിക ജീവചരിത്രമല്ലെന്ന് നിർമ്മാതാവ് ഏക്താ കപൂർ വ്യക്തമാക്കി. സിൽക്കിന്റെ കുടുംബവും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് കന്നഡയിൽ ‘സിൽക്ക് സക്കത്ത് ഹോട്ട്’, മലയാളത്തിൽ ‘ക്ലൈമാക്സ്’ എന്നീ ചിത്രങ്ങളും പുറത്തുവന്നു.
എന്നാൽ ആ ചിത്രങ്ങളിലെല്ലാം ഗ്ലാമർ താരവും ദുരന്തനായികയുമായി മാത്രമേ അവർ ചിത്രീകരിക്കപ്പെട്ടുള്ളൂ. നാലാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന പെൺകുട്ടി, ഗാർഹിക പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ കൗമാരക്കാരി, മറ്റുള്ളവരുടെ മേക്കപ്പ് ബോക്സും പേറി നടന്ന സിനിമാ തൊഴിലാളി—ആ ആദ്യകാല ജീവിതങ്ങൾ പലപ്പോഴും ഓർമ്മിക്കപ്പെടാതെ പോയി.
സിൽക്ക് സ്മിതയാകുന്നതിന് മുൻപ് അവർ ആ ജീവിതങ്ങളെല്ലാം ജീവിച്ചുതീർത്തിരുന്നു.
തന്റെ അവസാന രാത്രിയിൽ, അവർ തനിക്ക് പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർക്ക് ലോകത്തോടു പറയാനുണ്ടായിരുന്നത് എന്തായിരുന്നു എന്നത് എന്നും ഒരു നിഗൂഢതയായി അവശേഷിക്കുന്നു.
Tags : Silk Smitha, Silk Smitha Death Mystery, Silk Smitha Last Phone Calls, Silk Smitha Biography, Tamil Cinema News, Old Actress Silk Smitha, Cinema News Malayalam, South Indian Cinema
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



