ആദ്യ സംരംഭം പരാജയപ്പെട്ടിട്ടും പിന്മാറാതെ യുട്യൂബ് വീഡിയോ കണ്ട് പുതിയ ബിസിനസിലേക്ക് കടന്ന യുവാവിന് പ്രതിമാസം 25 ലക്ഷം രൂപ വിറ്റുവരവ്. അഭിഷേക് സാഹുവാണ് സാൻഡ് വിച്ച് നിർമാണത്തിലൂടെ ബിസിനസ് വിജയം കൈവരിച്ചത്. 15 വർഷം മുമ്പ് ഭോപ്പാലിലെത്തിയ അഭിഷേക് ഇന്റർനെറ്റ് കഫേ ആരംഭിച്ചെങ്കിലും ഒരു വർഷത്തിനകം സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നു.
|
എന്നാൽ സംരംഭകത്വം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് ഭക്ഷണവ്യാപാരത്തിലേക്ക് തിരിഞ്ഞ അഭിഷേക് 30,000 രൂപ വായ്പയെടുത്താണ് ചെറിയ സാൻഡ്‌വിച്ച് വണ്ടി ആരംഭിച്ചത്. ഭക്ഷണവ്യാപാരത്തിൽ മുൻപരിചയമില്ലായിരുന്നെങ്കിലും യൂട്യൂബിലൂടെ പാചകക്കുറിപ്പുകൾ പഠിച്ചാണ് അദ്ദേഹം സാൻഡ്‌വിച്ചുകൾ തയ്യാറാക്കാൻ തുടങ്ങിയത്.
ഹരി ഹർ സാൻഡ്‌വിച്ച് എന്ന പേരിലുള്ള ഈ ചെറിയ സംരംഭം പിന്നീട് വലിയ വിജയമായി മാറി. ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിൽ 600ലേറെ സാൻഡ്‌വിച്ചുകളും വാരാന്ത്യങ്ങളിൽ 1,000ലേറെയും വിൽക്കുന്നതായാണ് റിപ്പോർട്ട്. പ്രതിമാസ വിറ്റുവരവ് ഏകദേശം 25 ലക്ഷം രൂപയിലേക്ക് ഉയർന്നു.
സോഷ്യൽ മീഡിയയിലും ബിസിനസിന് വലിയ പ്രചാരണം ലഭിച്ചു. സാൻഡ്‌വിച്ച് വണ്ടിയെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം റീൽ വൈറലായതോടെ ഭോപ്പാലിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഇവിടേക്ക് എത്താൻ തുടങ്ങി. 30 മുതൽ 50 മിനിറ്റ് വരെ കാത്തുനിന്ന് സാൻഡ്‌വിച്ച് വാങ്ങുന്നവരും ഏറെയാണെന്നാണ് റിപ്പോർട്ട്.
അഭിഷേകിന്റെ സഹോദരൻ ദീപക് സാഹുവും ബിസിനസ് നടത്തിപ്പിൽ സജീവ പങ്കാളിയാണ്. ദിവസവും എത്തിക്കുന്ന ചേരുവകൾ രാത്രിയാകുമ്പോഴേക്കും മുഴുവൻ വിറ്റുതീരുന്നതായി അദ്ദേഹം പറഞ്ഞു.
പരാജയപ്പെട്ട ഇന്റർനെറ്റ് കഫേയിൽ നിന്ന് 25 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവുള്ള തെരുവോര ഭക്ഷണസംരംഭത്തിലേക്കുള്ള അഭിഷേകിന്റെ യാത്ര, സംരംഭകത്വത്തിൽ പരാജയം അവസാനമല്ലെന്നതിന്റെ ഉദാഹരണമായി മാറുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



