ഗസ സിറ്റി: ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകരാര്‍ സംഭവിച്ച ആറുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡസന്‍ കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെട്ടിടം പെട്ടെന്ന് നിലംപതിച്ചത്.
|
Key Highlights
- ദാരുണ ദുരന്തം: ഇസ്രായേൽ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ച ആറുനില കെട്ടിടം ഗസയിൽ തകർന്നുവീണ് കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു.
- അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി: അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു; നൂറോളം പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
- രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ: ഉപകരണങ്ങളുടെയും അത്യാധുനിക സംവിധാനങ്ങളുടെയും അഭാവം മൂലം കൈകൾ കൊണ്ടാണ് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ മാറ്റുന്നത്.
- അഭയകേന്ദ്രങ്ങളുടെ കുറവ്: മറ്റ് സുരക്ഷിതമായ അഭയകേന്ദ്രങ്ങളോ ടെന്റുകളോ ലഭ്യമല്ലാത്തതിനാലാണ് ആളുകൾ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നത്.
അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായും അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതായും ഗസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് കൈകള്‍ കൊണ്ടാണ് അവശിഷ്ടങ്ങള്‍ മാറ്റി ആളുകളെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ALSO READ: സ്വത്ത് തര്‍ക്കം: മുന്‍ സൈനികനെയും മകളെയും ഗ്രാമപഞ്ചായത്ത് ഓഫീസിലിട്ട് ബന്ധുക്കള്‍ വെട്ടിക്കൊന്നു
നൂറോളം പേര് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് ഗസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ അറിയിച്ചു. ഭാരമേറിയ ഉപകരണങ്ങളുടെയും അത്യാധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെയും അഭാവം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇസ്രായേല്‍ മുന്‍പ് നടത്തിയ ബോംബാക്രമണത്തില്‍ ഈ കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
തങ്ങള്‍ക്ക് മറ്റ് അഭയകേന്ദ്രങ്ങളോ ടെന്റുകളോ ലഭ്യമല്ലാത്തതിനാലാണ് ഫലസ്തീനികള്‍ അപകടാവസ്ഥയിലുള്ള ഇത്തരം കെട്ടിടങ്ങളില്‍ ജീവന് പണയം വെച്ചും കഴിയാന്‍ നിര്‍ബന്ധിതരാകുന്നത്. കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റാനുള്ള വലിയ യന്ത്രങ്ങള്‍ ഗസയിലേക്ക് കൊണ്ടുവരുന്നതിന് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് വക്താക്കള്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ റാമിസ് അലക്ബറോവ് കടുത്ത ദുഃഖം രേഖപ്പെടുത്തി. ഇനിയും ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ഓരോ മിനിറ്റും നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് കാരണം ഇസ്രായേലിന്റെ കടന്നാക്രമണങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനവുമാണെന്ന് ഗസ ഗവണ്മെന്റ് മീഡിയ ഓഫീസ് ആരോപിച്ചു.
Tags: Gaza Building Collapse, Israel Palestine War Malayalam, Gaza City News, Middle East Crisis Malayalam, Palestine News Today, World News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





