22
Aug 2022
Sun
22 Aug 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രണയത്തിൽ നിന്ന് പിന്മാറാത്ത മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കങ്കർഖേഡയിലാണ് സംഭവം. വീട്ടുകാർക്ക് താൽപര്യമില്ലാത്ത പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ച പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മകളെ കൊല്ലാൻ പിതാവ് തീരുമാനിച്ചത്. ഒരു ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഇയാൾ നൽകിയത്.

 

മകൾ അഡ്മിറ്റായ ആശുപത്രിയിലെ ജീവനക്കാരനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ കുത്തിവച്ചാണ് കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്.

 

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് നവീൻ കുമാർ, ആശുപത്രി ജീവനക്കാരൻ നരേഷ് കുമാർ, ഇവരെ സഹായിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

പ്രണയബന്ധത്തെച്ചൊല്ലി നടന്ന തർക്കത്തിനു പിന്നാലെ പെൺകുട്ടി വീടിന്റെ മുകളിൽ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വീഴ്ചയിൽ കാര്യമായ പരുക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുരുങ്ങുകളെ കണ്ട് ഭയന്നാണ് മകൾ താഴെ വീണതെന്നാണ് പിതാവ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്.

 

ഇതിനിടെയാണ് ഒരു ലക്ഷം രൂപ നൽകി ആശുപത്രി ജീവനക്കാരനായ നരേഷ് കുമാറിനെ മകളെ കൊല്ലാൻ ഏർപ്പാടാക്കിയത്. ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വേഷത്തിൽ ഐസിയുവിൽ പ്രവേശിച്ച നരേഷ് കുമാർ, പെൺകുട്ടിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

 

ഇവിടെ നടത്തിയ പരിശോധനയിൽ അമിതമായ അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ എത്തിയതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. നരേഷ് പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ഇയാളിൽ നിന്നു പൊട്ടാസ്യം ക്ലോറൈഡ് നിറച്ച സിറിഞ്ചും 90,000 രൂപയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.