ഒരു കോടി രൂപ സമ്മാനമടിച്ച യുവാവിനെ കൂട്ടുകാർ തട്ടിക്കൊണ്ടുപോയി. പൊലീസ് ഇടപെട്ട് യുവാവിനെ രക്ഷിച്ചു. കർണാടകയിൽ ഹുബ്ലി ജില്ലയിലാണ് സംഭവം. ഓൺലൈൻ ഗെയിമിലൂടെ ഒരു കോടി രൂപ സമ്മാനംലഭിച്ച ഗരീബ് നവാസിനെയാണ് ഏഴുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്.
|
ഗരീബ് നവാസിനെ കടത്തിക്കൊണ്ടുപോയ സംഘം വീട്ടുകാരോട് മോചനദ്രവ്യമായി ഒരുകോടി രൂപ ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് ആരിഫ്, ഇമ്രാൻ, അബ്ദുൽ കരീം, ഹുസൈൻ സഅബ്, ഇമ്രാൻ എം, തൗഫീഫ്, മുഹമ്മദ് റസാഖ് എന്നിവരാണ് പിടിയിലായത്.
ഗരീബ് നവാസിന്റെ പിതാവിനെ ഫോണിൽ വിളിച്ചായിരുന്നു പ്രതികൾ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതു നിരസിച്ചതോടെ 15 ലക്ഷം നൽകിയാൽ മതിയെന്ന് യുവാക്കൾ പിതാവിനെ അറിയിച്ചു. പണം നൽകിയില്ലെങ്കിൽ മകനെ കൊല്ലുമെന്നും ഇവർ പിതാവിനെ ഭീഷണിപ്പെടുത്തുകയുണ്ടായി. തുടർന്ന് ഇദ്ദേഹം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നാലുസംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.



