|
പൊന്നാനി: ഭാര്യയെ ക്രൂരമായി മർദിക്കുകയും ചൂടായ ഇസ്തിരിപ്പെട്ടി കൊണ്ട് അടിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണ റോഡ് സ്വദേശി പറപ്പൻ വീട്ടിൽ റിൻഷാദ് (39) ആണ് അറസ്റ്റിലായത്. ഭാര്യയെ ക്രൂരമായി ആക്രമിച്ചിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.
മഹിളാ അസോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ വൈകിട്ട് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നിർദേശ പ്രകാരം വനിതാ എസ്ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
റിൻഷാദ് ഭാര്യയെ നിരന്തരം മർദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. ഇസ്തിരിപ്പെട്ടി കൊണ്ടുള്ള അടിയേറ്റതിനെ തുടർന്ന് യുവതി കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഭാര്യയെ പതിവായി മർദിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.
11 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. ഇവരെ ഭർത്താവ് നിരന്തരം മർദിക്കാറുണ്ടെന്ന് അയൽവാസികളും പറയുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



