22
Aug 2022
Sun
22 Aug 2022 Sun

കര്‍ണാടകത്തില്‍ ഇക്കുറി ബിജെപി അധികാരത്തിലെത്തിയത് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചിട്ടാണെന്ന് ജനങ്ങള്‍ക്കും ബിജെപിക്കും നന്നായി അറിയാം. ഈ അറിവാണ് 2023 ലെ സംസ്ഥാന അസംബ്ലിയിലേക്കുളള തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രണ്ടാമത്തെ വെല്ലുവിളി മുസ്ലിം വിരുദ്ധ രാഷ്ട്രീയം പൊളിച്ച് കയ്യില്‍ കൊടുത്ത് കോണ്‍ഗ്രസും എസ്ഡിപിഐ നടത്തുന്ന ധീരമായ രാഷ്ട്രീയപ്രവര്‍ത്തനവുമാണ്. മൂന്നാമത്തെ വെല്ലുവിളി ഇരുതലമൂര്‍ച്ചയുളള വാളാണ്. അത് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ബിഎസ് യദിയൂരപ്പയാണ്.അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലിംഗായത്ത് വോട്ട് കരസ്ഥമാക്കാം. പക്ഷെ, അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട യദിയൂരപ്പയെ ഇനി ജനം സഹിക്കുമോയെന്നത് കണ്ടറിയണം. മാത്രമല്ല, ലിംഗായത്ത് സമുദായത്തെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസും ചില തന്ത്രങ്ങള്‍ മെനയുന്നുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇതിനിടയിലാണ് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ നിരഞ്ചന്‍ ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി കേന്ദ്ര ജനറല്‍ സെക്രട്ടറി ടിസി രവിയെ പകരം അദ്ധ്യക്ഷനാക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമിറ്റി നീക്കം അരങ്ങില്‍ ശക്തമാകുന്നത്. ടിസി രവിയുടെ ഫോര്‍മൂല അദ്ദേഹം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. യദിയൂരപ്പയെ പൊളിറ്റിക്കല്‍ മെന്റര്‍ എന്ന നിലക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് സമീപിക്കാവുന്നതരത്തില്‍ സംസ്ഥാന ബിജെപിയുടെ ധൃതരാഷ്ട്രരാക്കി നിര്‍ത്തുക. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നിവരെ സൂക്ഷ്‌മമായി പിന്തുടരുക, ലിംഗായത്ത് സമുദായത്തെ ചേര്‍ത്തുനിര്‍ത്തുക. ഇതിന് എല്ലാറ്റിനും പുറമെ നിഷ് പക്ഷ വോട്ടുകള്‍ എസ്ഡിപിഐയിലേക്ക് പോകുന്നത് തടയുക. ഇതല്ലാമാണ് ടിസി രവിയുടെ ആവനാഴിയില്‍ ഉളള രാഷ്ടീയ അസ്ത്രങ്ങള്‍.

 

നിഷ്പക്ഷവോട്ടുകള്‍ എസ്ഡിപിഐക്കോ അവര്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കോ പോകാനിടയുണ്ടെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം കരുതുന്നുണ്ട്. 25 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിക്കുന്ന ഗൗരിബിന്ദൂര്‍ പോലുളള നിയോജക മണ്ഡലത്തില്‍ മുസ്ലിംകള്‍ക്കും ജെഡിഎസിനും മോശമല്ലാത്ത സ്വാധീനമുണ്ട്. ഹിന്ദുക്കളായ കര്‍ഷകര്‍ ആ മേഖലയില്‍ കോണ്‍ഗ്രസിലും ബിജെപിയിലും അതൃപ്തരാണ്. ഈ രണ്ട് വിഭാഗം വോട്ടുകളും സംസ്ഥാനത്ത് എസ്ഡിപിഐക്ക് പോകാനുളള സാധ്യത തളളികളയാന്‍ ബിജെപിക്ക് ആവില്ല.

 

അതെസമയം, ചില മണ്ഡലങ്ങളില്‍ കോണ്‍്ഗ്രസിന് നഷ്ടപ്പെട്ട മുസ്ലിംവോട്ടുകളും നിക്ഷപക്ഷവോട്ടുകളും നേടിയെടുത്തുകൊണ്ട് ഒരു മൂന്നാംമുന്നണി രൂപീകരിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുവെന്ന് വിലയിരുത്തലുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍, എസ്ഡിപിഐ അത്തരത്തിലുളള നീക്കങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐക്ക് നേരിട്ടോ അല്ലാതയോ ചില മണ്ഡലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷമായിരിക്കും എസ്ഡിപിഐയുടെ സഖ്യനീക്കമെന്നും വിലയിരുത്തലുണ്ട്. എസ്ഡിപിഐക്ക് നിഷ്പക്ഷ വോട്ടുകള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയായിരിക്കും തന്റെ നീക്കമെന്ന ടിസി രവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.