22
Nov 2022
Mon
22 Nov 2022 Mon

ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷൻ അഞ്ചാം സാഹിത്യ പുരസ്കാര വിജയിയെ പ്രഖ്യാപിച്ചു. ഖാലീദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് എന്ന ഉറുദു നോവലിനാണ് പുരസ്കാരം. ഇന്ത്യയിൽ നിലവിൽ ഉള്ള സാഹിത്യ സമ്മാനങ്ങളിൽ ഏറ്റവും ഉയർന്ന തുകയുള്ള സമ്മാനമാണിത്. വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. കൃതി വിവർത്തനമാണെങ്കിൽ വിവർത്തനം ചെയ്ത ആൾക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവാർഡ് നേടുന്ന നാലാമത്തെ വിവർത്തനവും ഉറുദു ഭാഷയിലെ ആദ്യ കൃതിയുമാണ് ഓഫ് ഫുഡ് . അമ്പത് വർഷത്തെ ഒരു ഇടത്തരം മുസ്‌ലിം കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന ഈ നോവൽ, ഭക്ഷണം ഒരു ഓർമയും ദുരന്തവുമായി മുന്നതിനെ വരച്ചു കാണിക്കുന്ന കൃതിയാണ്.

ആദ്യ ഘട്ടത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത 10 കൃതികളായിരുന്നു തിരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് അത് അഞ്ചു കൃതികളായി ചുരുക്കിയതിൽ നിന്നാണ് ഇപ്പോൾ വിജയിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ നോവൽ വല്ലി, മലയാളത്തിൽ നിന്ന് ജയശ്രീ കളത്തിൽ വിവർത്തനം ചെയ്തത് , മനോരഞ്ജൻ ബ്യാപാരിയുടെ ഇമാൻ, ചുഡൻ കബിമോയുടെ സോംഗ് ഓഫ് ദി സോയിൽ, ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡ് എന്നിവയായിരുന്നത്. മലയാളം, ബംഗ്ള , ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളായിരുന്നു ഇടംപിടിച്ചിരുന്നത്.

പത്രപ്രവർത്തകനും എഡിറ്ററുമായ എ എസ് പനീർസെൽവൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. അമിതാഭ് ബാഗ്ചി, രഖീ ബലറാം, മലയാളിയായ ഡോ. ജെ ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരായിരുന്നു ജൂറി അം​ഗങ്ങൾ. ഇതിന് മുൻപ് മൂന്നുതവണ ജെ.സി.ബി സാഹിത്യ പുരസ്കാരം മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. 2018-ൽ മുല്ലപ്പു നിറമുള്ള പകലുകളിലൂടെ ബെന്യാമിനും 2020-ൽ മീശയിലൂടെ എസ്. ഹരീഷിനും 2021-ൽ ദൽഹിയിലൂടെ എം.മുകുന്ദനും പുരസ്കാരം ലഭിച്ചു.