22
Dec 2022
Fri
22 Dec 2022 Fri

ഭോപ്പാല്‍: ജയ്ശ്രീറാം വിളിക്കാത്തതിന് മുസ്ലിം ബാലനെ മര്‍ദിച്ചു. മധ്യപ്രദേശിലെ ഖാണ്ഡവയിലാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിയെ തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്. മുദ്രാവാക്യം വിളിക്കാതിരുന്നതോടെ കുട്ടിയുടെ കവിളില്‍ അടിക്കുകയും ചെയ്തു. സംഭവത്തില്‍ 22 കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ പിതാവാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കുട്ടി ട്യൂഷനു പോകുന്ന വഴി രാജു ഭില്‍ എന്നറിയപ്പെടുന്ന അജയ് കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായി പിതാവ് പന്ദന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ഖഡ്വ ഡിഎസ്പി അനില്‍ ചൗഹാന്‍ പറഞ്ഞു. കുട്ടി നവോദയ വിദ്യാലയത്തിലേക്കുളള പ്രവേശനത്തിനായി തയ്യാറെടുക്കുകയാണെന്നും അതിനായാണ് ട്യൂഷന്‍ ക്ലാസിലേക്ക് പോയിരുന്നതെന്നും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 323 എന്നിവ പ്രകാരമാണ് പാണ്ഡാന പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുളളത്.