നേതാക്കളുടെ കൂട്ട അറസ്റ്റിൽ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് നടത്തിയ സംസ്ഥാന ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഭാരവാഹികളുടെ സ്വത്തുക്കള്‍ ജപ്തി നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണർ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
|
ജനുവരി 21ന് വൈകിട്ട് അഞ്ചിന് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും. ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നടപടി.
ജനുവരി 23ന് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടിസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പോപുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമങ്ങളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്താണ് പൊതുമുതൽ നഷ്ടത്തിന് പരിഹാരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ നിർദേശം നൽകിയത്. സമയബന്ധിതമായി ഇതു പൂർത്തിയാക്കാത്തതിൽ ഹൈക്കോടതി രണ്ടുതവണ വിമർശിക്കുകയും ചെയ്തിരുന്നു.



