ആഡംബര കാറടക്കം ധാരാളം സമ്പത്തുള്ള യുവതിയെ ഭിക്ഷാടനം നടത്തിയതിന് അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. 2022 നവംബർ ആറിനും ഡിസംബർ 12നും ഇടയിലായി 159 യാചകരെ അറസ്റ്റ് ചെയ്ത കൂട്ടത്തിലാണ് ഇവർ പിടിയിലായത്. നഗരത്തിലെ വിവിധ പള്ളികൾക്കു മുന്നിലായിരുന്നു ഇവർ ഭിക്ഷാടനം നടത്തിയിരുന്നത്.
|
കാർ അകലെ പാർക്ക് ചെയ്ത ശേഷം പള്ളിയുടെ സമീപത്തേക്ക് നടന്നെത്തിയായിരുന്നു ഇവർ ഭിക്ഷ ചോദിച്ചിരുന്നത്. ഭിക്ഷാടനത്തിലൂടെ വൻതുകയും ഇവർ സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. ആഡംബരവാഹനങ്ങളിൽ ഏറ്റവും പുതിയ വാഹനമായിരുന്നു യാചക ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തുകയുണ്ടായി.
യാചന സംസ്കാരമില്ലാത്ത പ്രവൃത്തിയാണെന്നും യുഎഇയിൽ കുറ്റകൃത്യമാണെന്നും പൊലീസ് വ്യക്തമാക്കി. ജനങ്ങളുടെ കാരുണ്യം മുതലെടുത്ത് തട്ടിപ്പ് നടത്തുകയാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. 5000 ദിർഹം പിഴയും മൂന്നുമാസത്തിൽ കുറയാത്ത തടവുമാണ് ഇത്തരക്കാർക്ക് ശിക്ഷ. സംഘടിത ഭിക്ഷാടനത്തിന് ആറുമാസം തടവും ഒരുലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ



