തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവ്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സഞ്ജു സാംസണിനെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
|
25,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു ട്രാൻസ്ജെന്‍ഡറെ പോക്സോ കേസില്‍ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.
2016ലാണ് കേസിനാസ്പദമായ സംഭവം. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവസമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ്ജെൻഡറായി (ട്രാൻസ് വുമൺ) മാറി. എന്നാല്‍ സംഭവ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്നായിരുന്നു പേരെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി ടെസ്റ്റ് (ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കുന്നതിനുള്ള പരിശോധന) നടത്തിയതോടെ സഞ്ജുവിന്റെ ഈ വാദം പൊളിയുകയായിരുന്നു.



