കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യം എന്‍ഐഎ പ്രത്യേക കോടതി തള്ളി. അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍, സി പി ഉസ്മാന്‍, വിജിത്ത് വിജയന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നാല് പേര്‍ക്കും വിചാരണ കോടതി ജാമ്യം നല്‍കിയിരുന്നു.
|
എന്നാല്‍ ഇതിന് ശേഷം പാലയാട് സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലന്റെ പേരില്‍ ധര്‍മടം പൊലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് മാവോവാദി കേസില്‍ ജാമ്യം അനുവദിച്ചതെന്നും കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്.
കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ പൊലീസ് പിടികൂടിയത്. മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് കേസന്വേഷണം എന്‍ഐഎയ്ക്ക് വിടുകയായിരുന്നു.



