|
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതിയും സി.പി.എം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ മുഴക്കുന്ന് പൊലീസിന് നിർദേശം. ആകാശിനെതിരെ കാപ്പ ചുമത്താനും സാധ്യതയുണ്ട്. ആകാശ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും സ്വർണ്ണക്കടത്ത് കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപികരിച്ചു. കണ്ണൂർ മുഴക്കുന്ന് സി.ഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിൻറെ പരാതിയിലാണ് കേസ്.
അതേസമയം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അത്ഭുതപ്പെടുത്തുന്നുവെന്ന് എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പറഞ്ഞു. ‘അധോലോകത്ത് മാത്രം കേട്ട് കേൾവിയുള്ള ക്രൂരതയാണിത്. യാഥാർത്ഥ്യമെങ്കിൽ കുറ്റാരോപിതരായ മുഴുവൻ ആളുകളെയും അന്വേഷണപരിധിയിൽ കൊണ്ടുവരണം. രാഷ്ട്രീയ ഗുണ്ടകൾ പൊതുസമൂഹത്തിന് ബാധ്യതയാകു’മെന്നും എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് തില്ലങ്കേരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്.



