24
Feb 2023
Sat
24 Feb 2023 Sat

ആലുവ: രാജ്യത്ത് പൗരന്മാരും സ്ത്രീകളും നിരവധി വെല്ലുവിളികൾ നേരിടുന്നതായും ഇതിനെ അതിജീവിക്കാൻ സ്ത്രീ സംഘാടനം അനിവാര്യമാണെന്നും വിമൻ ഇന്ത്യ മൂവ്മെൻ്റ് ദേശീയ കമ്മിറ്റിയംഗം അഡ്വ. സിമി ജേക്കബ് പറഞ്ഞു. വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ നടക്കുന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നിന്റെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീ സംഘാടനത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണ്. ബിജെപിയുടെ ഭരണത്തിൻ കീഴിൽ നീതി അപ്രത്യക്ഷമാവുകയും ഭയം വ്യാപകമാവുകയും ചെയ്തിരിക്കുകയാണ്. നീതിക്കുവേണ്ടി നിലകൊണ്ടതിൻ്റെ പേരിലാണ് ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി വനിതകൾക്ക് ജീവൻ നൽകേണ്ടി വന്നത്. ടീസ്റ്റാ സെറ്റിൽ വാദ് അടക്കമുള്ള നിരവധി സാമൂഹിക പ്രവർത്തകർക്ക് ജയിൽവാസം അനുഭവിക്കേണ്ടിയും വന്നു. എത്രതന്നെ ജയിലിലടച്ചാലും കൊന്നുകളഞ്ഞാലും ഏതെങ്കിലുമൊക്കെ തരത്തിൽ സത്യം പുറത്തുവരുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിബിസിയുടെ ഡോക്യുമെൻ്ററി.

രാജ്യത്തെ മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും ബിജെപിയുടെ അധികാര രാഷ്ട്രീയത്തിന് മുന്നിൽ ഭയപ്പെട്ടു നിൽക്കുമ്പോഴാണ് ആ ദൗത്യം വിദേശ മാധ്യമങ്ങൾ ഏറ്റെടുത്തത്. അധികാരമുപയോഗിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും ബിജെപി രാജ്യത്തെ പൗരന്മാരെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഒരുതരം ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിനെതിരെയുള്ള ഇത്തരം ഭയപ്പെടുത്തലുകളെ സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നും അഡ്വ. സിമി ജേക്കബ് പറഞ്ഞു.

വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് സുനിത നിസാർ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡൻ്റ് കെ കെ റൈഹാനത്ത് സമാപന സന്ദേശം നൽകി. ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് മേരി എബ്രഹാം, ജനറൽ സെക്രട്ടറി എം ഐ ഇർഷാന, സെക്രട്ടറി കെ കെ ഫൗസിയ, ട്രഷറർ മഞ്ജുഷ മാവിലാടം എന്നിവർ സംസാരിച്ചു.