|
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ എടികെ മോഹൻ ബഗാൻ ഫൈനലിൽ. രണ്ടാം സെമിയുടെ രണ്ടാം പാദ പോരിൽ ഹൈദരാബാദ് എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 43ന് വീഴ്ത്തിയാണ് എടികെ ഫൈനൽ ഉറപ്പിച്ചത്. ബംഗളൂരു എഫ്.സി ആണ് എതിരാളി.
ആദ്യ പാദം ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ രണ്ടാം പാദ പോര് നിർണായകമായി. എന്നാൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നു. ഇതോടെ പോരാട്ടം പെനാൽറ്റിയിലേക്ക് നീണ്ടു.
ഷൂട്ടൗട്ടിൽ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മൻവീർ സിങ്, പ്രീത് കോട്ടാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹൈദരാബാദിനായി ജാവോ വിക്ടർ, രോഹിത് ദാനു, റീഗൻ സിങ് എന്നിവർ വല കുലുക്കി. ഹൈദരാബാദ് നിരയിൽ ഹാവിയർ സിവെരിയൊ, ബർത്തലോമ്യു ഓഗ്‌ബെച്ചെ എന്നിവരും ബഗാൻ നിരയിൽ ബ്രണ്ടൻ ഹാമിലും പെനാൽറ്റി പാഴാക്കി. മോഹൻ ബഗാന്റെ അഞ്ചാം ഐഎസ്എൽ ഫൈനൽ പ്രവേശനമാണിത്. ഈ മാസം 18ന് നടക്കുന്ന ഫൈനലിൽ എടികെ മോഹൻ ബഗാൻ ബംഗളൂരുവുമായി ഏറ്റുമുട്ടും.
ആക്രമണത്തിൽ മുന്നിൽ നിന്നത് എടികെ ആയിരുന്നു. 17 തവണയാണ് അവർ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാൻ ശ്രമിച്ചത്. ഇതിൽ മൂന്നെണ്ണം ഓൺ ടാർഗറ്റായിരുന്നു. ഹൈദരാബാദ് ആറ് തവണയും ഒറ്റത്തവണ ഓൺ ടാർഗറ്റും.


