വാഷിങ്ടൻ: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും തുടർന്ന് അദ്ദേഹത്തിന്റെ എം.പിസ്ഥാനം അയോഗ്യനാക്കിയ സംഭവങ്ങളും നിരീക്ഷിക്കുകയാണെന്ന് യു.എസ് അറിയിച്ചു. ഇന്ത്യയിലെ കോടതി നടപടികൾ സൂക്ഷ്മമായി നോക്കുന്നുണ്ടെന്നു യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
|
നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്. ഇന്ത്യയിലെ കോടതികളിൽ രാഹുൽ ഗാന്ധിക്കെതിരായുള്ള കേസുകൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള പങ്കാളിത്തമാണ് ഇന്ത്യയോടു യുഎസിന്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മുഖ്യഘടകങ്ങളായി കണക്കാക്കി രണ്ടു രാജ്യത്തെയും ജനാധിപത്യങ്ങളെ ശക്തമാക്കാനുള്ള ശ്രമം തുടരും”- മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി വേദാന്ത് പട്ടേൽ വ്യക്തമാക്കി.
അപകീർത്തിക്കേസിന്റെയും അയോഗ്യതയുടെയും പശ്ചാത്തലത്തിൽ ഇന്ത്യയുമായോ രാഹുലുമായോ യുഎസ് ബന്ധപ്പെടുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് വേദാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഈ വിഷയത്തിൽ പ്രത്യേകം ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഉഭയകക്ഷി ബന്ധമുള്ള ഏതു രാജ്യത്തെയും പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുമായി യുഎസ് ബന്ധപ്പെടുന്നത് സ്വാഭാവികവുമാണ്.”- അദ്ദേഹം അറിയിച്ചു.


