ഗുവാഹത്തി: വിചിത്ര ആവശ്യവുമായി ബി.ജെ.പി നേതാവും അസമിലെ പാർട്ടി എം.എൽ.യുമായ രൂപ്ജ്യോതി കുർമി.
മുഗൾ ശേഷിപ്പുകളും ലോകാത്ഭുതങ്ങളിലൊന്നുമായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങൾ നിർമിക്കണമെന്നും മുഗൾ ചക്രവർത്തി ഷാജഹാനും മുംതാസും തമ്മിലുള്ള പ്രണയം അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
|
താജ്മഹലും കുത്തബ്മിനാറും ഉടൻ പൊളിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങൾ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങൾക്കൊന്നും അടുക്കാൻ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങൾക്കുമുണ്ടായിരിക്കേണ്ടത്’- രൂപ് ജ്യോതി പറഞ്ഞു.മുംതാസിന്റെ മരണശേഷം ഷാജഹാൻ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോടത്ര സ്നേഹമുണ്ടായിരുന്നെങ്കിൽ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചത്? ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹൽ നിർമിച്ചതെന്നും രൂപ് ജ്യോതി കുറ്റപ്പെടുത്തി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഗൾ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചിരുന്നു. ഇതേത്തുടർന്ന് എൻ.സി.ഇ.ആർ.ടി വലിയ വിമർശനങ്ങൾ നേരിട്ടു. ഇതിനു പിന്നാലെയാണ് എം.എൽ.എ.യുടെ വിചിത്ര ആവശ്യം പുറത്തുവന്നത്.





