01
May 2023
Thu
01 May 2023 Thu

ഹൈദരാബാദ്: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പങ്കാളി അറസ്റ്റിൽ. സ്ത്രീയുടെ തല കവറിൽ പൊതിഞ്ഞ നിലയിൽ മുസി നദിക്കരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹൈദരാബാദ് മലക്പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്റ്റോക്ക് ബ്രോക്കറായ ബി ചന്ദ്ര മോഹൻ (48) അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകത്തിൽ ഒരാഴ്ചയ്ക്കു ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്. ഇരുവരും വർഷങ്ങളായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് 55കാരിയായ അനുരാധയുടെ തല കറുത്ത പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ മുസീ നദിക്കു സമീപമുള്ള അഫ്സൽ നഗർ കമ്യൂണിറ്റി ഹാളിലെ മാലിന്യകൂമ്പാരത്തിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.

മറ്റു ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകവുമായി ഇതിന് ഏറെ സാമ്യങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചതിനുശേഷം ഇവരുടെ പങ്കാളി അഫ്താബ് പൂനവാല ഇതു വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

ചന്ദ്രമോഹന്റെ വീടിന്റെ താഴത്തെ നിലയിലാണ് അനുരാധ താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച അനുരാധയും ചന്ദ്രമോഹനും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. നഴ്സായ അനുരാധ ആളുകൾക്കു പലിശയ്ക്കു പണം നൽകാറുണ്ടായിരുന്നു. ചന്ദ്ര മോഹൻ ഇവരിൽനിന്ന് ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നൽകാൻ അനുരാധ സമ്മർദം ചെലുത്തിയപ്പോഴാണ് ഇയാൾ കൊലപാതകത്തിനു പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

മേയ് 12 ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ചന്ദ്രമോഹൻ അനുരാധയെ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി. വയറ്റിലും നെഞ്ചിലും ആഴത്തിൽ മുറവേൽപ്പിച്ച ഇയാൾ തുടർന്ന് കൈയിൽ കരുതിയിരുന്ന അറക്കവാൾ ഉപയോഗിച്ച് ഇവരുടെ ശരീരഭാഗങ്ങൾ ആറു കഷ്ണങ്ങളായി മുറിച്ച് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇതിൽ തല പൊളിത്തീൻ കവറിലാക്കി വലിച്ചെറിയുകയായിരുന്നു.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങളുടെ ദുർഗന്ധം പുറത്തുവരാതിരിക്കാൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു. അനുരാധ മരിച്ചിട്ടില്ലെന്ന് കാണിക്കാൻ അവരുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് സന്ദേശമയയ്ക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.