ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു താരങ്ങളെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി തുടരുന്ന മൗനം വൈകാരികമായി തകർത്തെന്ന് ഒളിമ്പ്യൻകൂടിയായ വിനേഷ് ഫോഗട്ട് പറഞ്ഞു.
|
രണ്ടുവർഷംമുമ്പ് തന്നെ ബ്രിജ് ഭൂഷണിന്റെ അതിക്രമങ്ങൾ ഇരകളിൽ ഒരാൾ മോദിയോട് നേരിട്ടു പറഞ്ഞിരുന്നു. ലൈംഗിക, മാനസിക പീഡനങ്ങൾക്കു പുറമേ താരങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയോട് വെളിപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല- വിനേഷ് പറഞ്ഞു.
ജൂൺ ഏഴിന് കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ദീർഘനേരം ചർച്ച നടത്തിയപ്പോൾ ഇതിൽ ശ്രദ്ധിക്കാതെ ഫോണിലായിരുന്നു മന്ത്രിയുടെ ശ്രദ്ധ. ആരും തിരിഞ്ഞുനോക്കാതായപ്പോഴാണ് മുൻനിര താരങ്ങളോടടക്കം ഫെഡറേഷൻ പ്രസിഡന്റ് എങ്ങനെയാണ് പെരുമാറുന്നതെന്ന് രാജ്യം അറിയാനായി പ്രക്ഷോഭം ആരംഭിച്ചത് -വിനേഷ് പറഞ്ഞു.


