ഭുവനേശ്വർ: ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാംജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. ഓഷ്യാനിയൻ ടീമായ വനൗതുവാണ് എതിരാളി. രാത്രി 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആണ് മത്സരം.
|
വെള്ളിയാഴ്ച നടന്ന ആദ്യമത്സരത്തിൽ മംഗോളിയയെ എതിരില്ലാത്ത രണ്ടുഗോളിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. മലയാളിതാരം സഹൽ അബ്ദു സമദ്, ലാലിയൻസുവാല ചാങ്തെ എന്നിവരുടെ ഗോളിലാണ് ടൂർണമെന്റിൽ ഇന്ത്യ ജയത്തോടെ തുടക്കമിട്ടത്. മത്സരത്തിൽ ഇന്ത്യക്കായിരുന്നു ആധിപത്യം. സുനിൽ ഛേത്രി, സഹൽ, ചാങ്തെ സഖ്യമാണ് ഇന്ത്യയുടെ ശക്തി. അനിരുദ്ധ് ഥാപ്പ, അൻവർ അലി, സന്ദേശ് ജിങ്കൻ, ഉദാന്ത സിങ് തുടങ്ങിയവരുടെ പ്രകടനവും ഇന്ത്യക്ക് കരുത്തായി. രണ്ടാംമത്സരത്തിലും ഇവരുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഫിഫ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 106 ആണെങ്കിൽ വനൗതുവിന്റെത് 164 ആണ്.
കോച്ച് ഇഗോർ സ്റ്റിമാചിന്റെ കീഴിൽ തുടർച്ചയായി ആറ് മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ നിൽക്കുന്നത്. വരാനിരിക്കുന്ന സാഫ് ഫുട്ബോളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ഇന്റർകോണ്ടിനന്റൽ പോരാട്ടത്തിലൂടെ സ്വന്തമാക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. ഈ മാസം 21 മുതൽ ജൂലൈ നാല് വരെ ബംഗളൂരുവിലാണ് സാഫ് പോരാട്ടം.


