തിരുവനന്തപുരം: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്തവർഷം നടക്കുന്ന പൊതുതി രഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന അവസാന മന്ത്രിസഭാ പുനഃസംഘടനയിൽ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
|
കേരളത്തിൽ 140 അംഗ നിയമസഭയിൽ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി ശ്രമിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മെട്രോമാൻ ഇ. ശ്രീധരന്റെ പേരും പരിഗണിക്കുന്നുണ്ട്. ശ്രീധരൻ പാലക്കാട്ട് ബിജെപിക്ക് വേണ്ടി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്നാണ് മത്സരിച്ചത്. രണ്ടിലും പരാജയപ്പെടുകയായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂർ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു നടക്കാനുണ്ട്. ഈ വർഷം അവസാനം നടക്കുന്ന ഈ തെരഞ്ഞെടുപ്പിനു മുമ്പായി ഭരണനേതൃത്വത്തിലും പാർട്ടിയിലും മാറ്റങ്ങൾ വരുത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.


