17
Jul 2023
Fri
17 Jul 2023 Fri

പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ അശ്ലീലവും അതീവ പ്രകോപനപരവുമായ കുറിപ്പുകള്‍ പങ്കുവച്ച് വിവാദത്തില്‍പ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകനും സേവാഭാരതി നേതാവുമായ ഷജിത് ചന്ദ്രന്‍ മണ്ണൂര്‍ നിര്യാതനായി. ഇന്ന് രാവിലെ പത്തുമണിക്ക് തൂശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്. കഴിഞ്ഞദിവസം വരെ സോഷ്യല്‍മീഡിയയില്‍ സജീവമായ ഷജിത് ചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വാമി സന്ദീപാനന്ദ ഗിരി, പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി, ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബിന്ദു അമ്മിണി തുടങ്ങിയവര്‍ക്കെതിരെ അതീവ പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅ്ദനിയുടെ ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചതറിഞ്ഞ ഷജിത് ചന്ദ്രന്‍ മഅ്ദനിയുടെ ചിത്രസഹിതം ‘എന്തായി ചത്തോ’ എന്നാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജൂണ്‍ 30നായിരുന്നു ഈ പോസ്റ്റ്. അത് കഴിഞ്ഞ് കൃത്യം എട്ടാംദിവസമായിരുന്നു ഷജിത് ചന്ദ്രന്റെ മരണം.

 

മുഖ്യമന്ത്രിയെ കുറിച്ച്, ‘..കെ റെയില്‍ ഉല്‍ഘാടനം ആവുമ്പോഴേക്കും ഇതിനെ (മാന്‍ഡ്രേക്കിനെ) അങ്ങ് എടുക്കണേ കാലമഹാരാജാ..’ എന്നാണ് 2022 ഏപ്രില്‍ 12ന് ഷജിത് പോസ്റ്റിട്ടത്.

ഈ വര്‍ഷം മെയ് എട്ടിന്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ചിത്രം പങ്കുവച്ച് ആദരാഞ്ജലികള്‍ എന്നും പോസ്റ്റിട്ടു. ഫെബ്രുവരി 24ന് ബിന്ദു അമ്മിണിയുടെ ചിത്രത്തോടൊപ്പം ‘ചത്തില്ല… പുഴുത്തു തുടങ്ങീണ തോന്നണേ’ എന്ന കുറിപ്പും എഴുതി. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ചിത്രം പങ്കുവച്ച് അശ്ലീല കമന്റുകളും ഷജിത് എഴുതി. കൂടാതെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും ഇടത് പക്ഷ, കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരേ അശ്ലീല കുറിപ്പുകളും ചിത്രങ്ങളും നിറയെ ഇയാള്‍ പങ്കുവയ്ക്കുകയും ചെയ്തു.

അതേസമയം, മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഷജിതിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ടാഗ് ചെയ്തിടുന്ന കുറിപ്പുകള്‍ക്കെല്ലാം നിരവധി ‘ഇളി’ ഇമോജികളാണ് ലഭിക്കുന്നത്. നിരവധി നെഗറ്റീവ് കമന്റുകളും റിയാക്ഷനുകളും വന്നതോടെ മരണവിവരം അറിയിച്ചുള്ള ബിജെപി കേരളശ്ശേരി എന്ന പേജില്‍ വന്ന കുറിപ്പ് നീക്കംചെയ്യുകയും അക്കൗണ്ട് ലോക്ക് ആക്കുകയും ചെയ്തു.
കേരളത്തിലെ മാറിയ വര്‍ഗീയ സാഹചര്യത്തിന് തെളിവാണിതെന്നാണ് എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട് ഇതേ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടത്.