01
Jul 2023
Sat
01 Jul 2023 Sat

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് ഭരണാധികാരികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ വ്യാപക ആക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ മൂന്ന് പ്രവർത്തകരാണ് കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. രെജിനഗർ, തുഫാൻഗൻജ്, ഖർഗ്രാം എന്നിവിടങ്ങളിലാണ് പ്രവർത്തകർ കൊല്ലപ്പെട്ടതെന്നും രണ്ട് പേർക്ക് വെടിയേറ്റതായും തൃണമൂൽ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. 65,000 കേന്ദ്ര സേനാംഗങ്ങളെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. കൂച്‌ബെഹാർ സിതൈയിലെ പോളിങ് ബത്തിന് നേരെ ആക്രമമുണ്ടായി. ബാലറ്റ് പേപ്പറുകൾ കത്തിച്ചു. മുർഷിദാബാദിൽ ഇരുപാർട്ടികൾ തമ്മിൽ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ സംസ്ഥാനത്ത് അക്രമം വ്യാപകമാണ്. നാമനിർദേശപത്രിക സമർപ്പിക്കുന്നത് മുതൽ 23 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 5.67 കോടി വോട്ടർമാരാണ് പോളിങ് ബൂത്തുകളിലെത്തുക. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം എങ്ങോട്ടെന്നതിന്റെ ദിശാസൂചിക കൂടി ആയിരിക്കുമെന്നതിനാൽ രാഷ്ട്രീയപാർട്ടികൾ വാശിയോടെയാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു.