29
Jul 2023
Tue
29 Jul 2023 Tue

പ്രിയ നേതാവിനെ അവസാനമായി കണ്ട് സോണിയയും രാഹുലും ഖാര്‍ഗെയും; വികാര നിര്‍ഭരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അര്‍പ്പിച്ചു. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ബംഗളൂരുവിലെ മലയാളികള്‍ ഒന്നടങ്കം പ്രിയനേതാവിനെ ഒരുനോക്ക് കാണാനായി എത്തുകയാണ്. പത്ത് മണിയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം ബംഗളൂരുവില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാല്‍ മൃതദേഹം ബംഗളുരു എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ പന്ത്രണ്ട് മണി കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹം ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം പിന്നീട് പുതുപ്പള്ളിയിലെ വസതിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും

നാളെ രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.