01
Jul 2023
Sun
01 Jul 2023 Sun

വിലക്കയറ്റം ഇന്ത്യയിലെ സാധാരണക്കാരെ എങ്ങിനെ ബാധിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമായി ആസാദ്പൂരിലെ വ്യാപാരിയുടെ അഭിമുഖം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇന്ത്യയിലെ സാധാരണക്കാരെ ഏതുവിധത്തില്‍ ബാധിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമായിരിക്കുകയാണ് ഡല്‍ഹി ആസാദ്പൂരിലെ വ്യാപാരിയായ രമേശ്വറിന്റെ അഭിമുഖം. വിലക്കയറ്റത്തെ കുറിച്ചുള്ള വ്യാപാരികളുടെ അഭിപ്രായം എടുക്കാനായി ആസാദ്പൂരിലെ മാര്‍ക്കറ്റിലെത്തിയ ഹിന്ദി ചാനലിന്റെ ലേഖകനാണ് രമേശ്വറിനെ കണ്ട് അഭിമുഖം നടത്തിയത്. അഭിമുഖത്തില്‍ രമേശ്വറിന്റെ വാക്കുകളെക്കാള്‍ അദ്ദേഹത്തിന്റെ മൗനമാണ് ചര്‍ച്ചയായത്. കാലിയായ ഉന്തുവണ്ടിക്ക് സമീപത്തിരുന്ന രമേശ്വറിനോട് വിലക്കയറ്റം എങ്ങിനെയെല്ലാമാണ് വ്യാപാരത്തെ ബാധിച്ചതെന്ന് ചോദിച്ചാണ് അഭിമുഖം തുടങ്ങിയത്. അതിന് രമേശ്വറിന്റെ മറുപടിയിങ്ങനെ:

”..തക്കാളി വാങ്ങാനാണ് ഇവിടെ എത്തിയത്. എന്നാല്‍ കൂടിയ വില അറിഞ്ഞതോടെ വാങ്ങാന്‍ ധൈര്യപ്പെട്ടില്ല. തക്കാളിക്ക് ഇന്ന് വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തക്കാളി വാങ്ങിയില്ല. 120 ഉം 140 ഉം രൂപ കൊടുത്ത് തക്കാളി വാങ്ങി വില്‍പ്പനനടത്തിയാല്‍ ലാഭമുണ്ടാകില്ല.”- രമേശ്വര്‍ പറഞ്ഞു.

കാലിയായ ഉന്തുവണ്ടി ചൂണ്ടി ഇതില്‍ ഒന്നുമില്ലല്ലോ ? തക്കാളിക്ക് പകരം വേറെ എന്തെങ്കിലും വാങ്ങുന്നുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

എന്നാല്‍ ആ ചോദ്യത്തിന് രമേശ്വറിന് മറുപടിയില്ലായിരുന്നു. ഉത്തരം പറയാന്‍ അയാള്‍ക്ക് വാക്കുകള്‍ കിട്ടിയില്ല. ഏതാനും സെക്കന്‍ഡ് നേരം രമേശ്വര്‍ മൗനം പാലിച്ചു. ചുറ്റിലും നോക്കി. അപ്പോഴേക്കും രമേശ്വറിന്റെ കണ്ണുനിറഞ്ഞു. തോളിലിരുന്ന തോര്‍ത്ത് കൊണ്ട് രമേശ്വര്‍ കണ്ണുതുടച്ചു. ഈ സമയമത്രയും രമേശ്വറിന് നേരെ മൈക്ക് പിടിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇടറിയ ശബ്ദത്തില്‍ രമേശ്വര്‍ സംസാരം തുടര്‍ന്നു. ”… ജഹാന്‍ഗീര്‍പുരിയിലാണ് താമസിക്കുന്നത്. 4,000 രൂപയാണ് പ്രതിമാസ വാടക. എന്നാലിപ്പോള്‍ ഒരുദിവസം 100 രൂപ പോലും ലഭിക്കുന്നില്ല.”.! . വീണ്ടും നിശബ്ദദത. അദ്ദേഹത്തിന് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. കാലിയായ ഉന്തുവണ്ടിയുമായി രമേശ്വര്‍ ഒന്നും വാങ്ങാതെ മാര്‍ക്കറ്റില്‍നിന്ന് മടങ്ങി.

നിരവധിപേരാണ് ഈ വിഡോയ പങ്കുവച്ചത്. ഇതാണ് ഇന്ത്യയിലെ സാധാരണക്കാരന്റെ അവസ്ഥയെന്നും വിലക്കയറ്റം അത്രയും സാധാരണക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ടെന്നും തങ്ങളുടെ ദുരവസ്ഥ വിവരിക്കാന്‍ പോലും വാക്കുകളില്ലെന്നും വിഡിയോ പങ്കുവച്ചവര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ ഇത് ട്വിറ്ററില്‍ പങ്കുവവച്ചിട്ടുണ്ട്.