30
Aug 2023
Fri
30 Aug 2023 Fri

ഇടത് സൈബര്‍ പോരാളികള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍; പിതാവിന്റെ പേര് ഉപയോഗിച്ച് ഒരുനേട്ടവും ഉണ്ടാക്കിയിട്ടില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കവെ തനിക്കെതിരായ സമൂഹമാധ്യമങ്ങളിലെ ഇടത് സൈബര്‍ പോരാളികളുടെ ആക്ഷേപങ്ങങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹത്തിന്റെ മകള്‍ അച്ചു ഉമ്മന്‍. പിതാവിന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും അച്ചു ഉമ്മന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അച്ചു ഉമ്മന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് സൈബര്‍ രംഗത്ത് വ്യാപക പ്രചാരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അവരുടെ പ്രതികരണം. അച്ചു ഉമ്മന് കോടികളുടെ സ്വത്തുണ്ടെന്നതടക്കമുള്ള പ്രചാരണങ്ങളാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ മാസപ്പടി ആരോപണത്തിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മകളെ കുറിച്ചുള്ള പ്രചാരണങ്ങള്‍.

അച്ചു ഉമ്മന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രഫഷനായി ഞാന്‍ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ ഞാന്‍ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാന്‍ഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനില്‍ എന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാന്‍ സ്വന്തമാക്കിയിട്ടില്ല. ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുമുണ്ട്.

എന്നാല്‍, കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്‍. ഇതു വളരെ നിരാശാജനകമാണ്.പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷന്‍ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.എന്നാല്‍, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവര്‍ത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു.