01
Sep 2023
Wed
01 Sep 2023 Wed

ഭോപാല്‍: മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം. രക്ഷാബന്ധന്‍ ദിനത്തിലാണ് സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുസംഘം ആക്രമിച്ചത്. സംഭവത്തില്‍ മര്‍ദനത്തിനിരയായ സഹോദരങ്ങളുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഗസ്റ്റ് 31-ന് സത്തായ് റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സഹോദരങ്ങളായ രണ്ടുപേരെ ഒരുസംഘം ആക്രമിച്ചത്. ഒരു കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇരുവരെയും അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആരോപണം. അതേസമയം, പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

പ്രതികളുടെ സാമൂഹികമാധ്യമങ്ങളില്‍ ബജ്റങ്ദളിനെ അനുകൂലിക്കുന്നകാര്യങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നകാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഛത്തര്‍പുര്‍ പോലീസ് സൂപ്രണ്ട് രത്നേഷ് തോമറിന്റെ പ്രതികരണം. മാത്രമല്ല, സഹോദരങ്ങള്‍ നല്‍കിയ പരാതിയില്‍ ബജ്റങ്ദളിന് പങ്കുണ്ടെന്ന് ആരോപിക്കുന്നില്ലെന്നും സംഭവത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ സംഘടനയ്ക്കോ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.