ന്യൂയോർക്ക്: ഇസ്രായേൽ ആക്രമണത്തിന്റെ ചിത്രം ഹമാസിന്റേതെന്ന നിലയിൽ തെറ്റായി പങ്കുവച്ച് ഹോളിവുഡ് നടി ജാമി ലീ കർട്ടിസ്. ഇസ്രായേൽ ഷെല്ലാക്രമണത്തിൽ ഭയന്നുനിൽക്കുന്ന ഫലസ്തീൻ കുട്ടികളുടെ ദൃശ്യമാണ് നടി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേർവിപരീതമായി പങ്കുവച്ചത്.
|
സംഭവം വലിയ വിമർശനത്തിന് ഇടയാക്കുകയും ഒടുവിൽ തെറ്റ് മനസിലാവുകയും ചെയ്തതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റ് ജാമി പിൻവലിച്ചു. എന്നാൽ പിൻവലിക്കും മുമ്പെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
ഹമാസിന്റെ ആക്രമണത്തിൽ ഭയന്ന ഇസ്രായേലി കുട്ടികൾ എന്ന നിലയ്ക്കാണ് ജാമി ചിത്രം പങ്കുവച്ചിരുന്നത്. ആകാശത്ത് നിന്നുള്ള ഭീകരത എന്ന അടിക്കുറിപ്പാണ് ഫോട്ടോയ്ക്ക് നൽകിയിരുന്നത്. ഇസ്രയേലിനെ പിന്തുണച്ച് രാജ്യത്തിന്റെ പതാകയും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, ആറാം ദിവസമായ ഇന്നും ഫലസ്തീനിലെ ഗസയ്ക്കുമേൽ നിരന്തര വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ. ഊർജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗസയിൽ ജനജീവിതം അക്ഷരാർഥത്തിൽ ദുരിതപൂർണമാണ്. ഇന്നലെ മാത്രം നൂറിലേറെ പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. കരയുദ്ധത്തിനുള്ള തിരക്കിട്ട നീക്കങ്ങളും സജീവമാണ്.
വിവിധ ഇസ്രായേൽ പ്രവിശ്യകൾക്കു നേരെ നൂറുകണക്കിന് റോക്കറ്റുകളയച്ച് പ്രതിരോധം അജയ്യമാണെന്ന് ഹമാസ് തെളിയിച്ചകഴിഞ്ഞു. ദക്ഷിണ ലബനാൻ, സിറിയൻ അതിർത്തികളിലും സംഘർഷം പുകയുകയാണ്. ഗസയ്ക്ക് മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മരണം 1200 കവിഞ്ഞു.


