30
Nov 2023
Thu
30 Nov 2023 Thu

ഡല്‍ഹി: വര്‍ഷങ്ങളായി ക്ലിനിക്കില്‍ ചികിത്സ നല്‍കുകയും ശസ്ത്രക്രിയ നടത്തുകയും നിരവധി പേരുടെ മരണത്തിനു കാരണക്കാരാവുകയും ചെയ്ത വ്യാജ ഡോക്ടര്‍മാരും സംഘവും അറസ്റ്റില്‍. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണു ഞെട്ടിക്കുന്ന സംഭവം. 2 രോഗികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നാലംഗ സംഘം അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോ. നീരജ് അഗര്‍വാള്‍, ഭാര്യ പൂജ അഗര്‍വാള്‍, ഡോ. ജസ്പ്രീത് സിങ്, മുന്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ മഹേന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായതെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. അസ്ഗര്‍ അലി എന്നയാള്‍ പിത്താശയ ചികിത്സയ്ക്കായി 2022ല്‍ അഗര്‍വാള്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായിരുന്നു. സര്‍ജന്‍ ഡോ.ജസ്പ്രീത് സിങ് ശസ്ത്രക്രിയ നടത്തുമെന്നാണ് അസ്ഗറിനെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു തൊട്ടുമുന്‍പു ജസ്പ്രീതിനു പകരം പൂജയും മഹേന്ദറും ശസ്ത്രക്രിയാ മുറിയില്‍ പ്രവേശിച്ചു.

മതിയായ യോഗ്യതകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ ഡോക്ടര്‍ ചമഞ്ഞ് പൂജ അഗര്‍വാളും ലാബ് ടെക്നിഷ്യന്‍ മഹേന്ദറുമാണു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മുറിക്കു പുറത്തിറങ്ങിയ അസ്?ഗറിനു കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. അസ്ഗറിന്റെ മരണത്തോടെയാണു ക്ലിനിക്കിനെയും ഡോക്ടര്‍മാരെയും കുറിച്ചുള്ള സംശയം ബലപ്പെട്ടത്. നേരത്തെ മരിച്ച രോഗികളുടെ ബന്ധുക്കളും രംഗത്തെത്തി.

പരാതികള്‍ അന്വേഷിച്ചപ്പോഴാണു തട്ടിപ്പിന്റെ ആഴം പൊലീസിനു മനസ്സിലായത്. ഡോ. നീരജ് അഗര്‍വാള്‍ ഫിസിഷ്യന്‍ ആണെങ്കിലും വ്യാജരേഖകള്‍ തയാറാക്കി സര്‍ജന്‍ എന്ന മട്ടില്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നതായി കണ്ടെത്തി. 2016 മുതല്‍ 9 പരാതികള്‍ ക്ലിനിക്കിനെതിരെ ഉണ്ടായിരുന്നു. ഇതില്‍ ഏഴിലും ചികിത്സാപ്പിഴവിനെ തുടര്‍ന്നു രോഗികള്‍ മരിച്ചതുമാണ്. നാലു ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ക്ലിനിക്കിന്റെ എല്ലാ രേഖകളും ചരിത്രവും പരാതികളും പരിശോധിച്ചതോടെ ഒട്ടേറെ ക്രമക്കേടുകളാണു കണ്ടെത്തിയതെന്നു ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു.

രോഗികളുടെ ചികിത്സയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളുണ്ടാക്കുന്നത് അഗര്‍വാളിന്റെ ശീലമായിരുന്നു. ഡോക്ടറുടെ ഒപ്പ് മാത്രം രേഖപ്പെടുത്തിയ 414 കുറിപ്പടികള്‍ കണ്ടെടുത്തു. ആശുപത്രിക്ക് പുറത്ത് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത ഇന്‍ജക്ഷനുകളും മരുന്നുകളും പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡുകള്‍, 47 ചെക്ക് ബുക്കുകള്‍, 54 എടിഎം കാര്‍ഡുകള്‍, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പാസ്ബുക്കുകള്‍, രോഗികളുടെ യഥാര്‍ഥ കുറിപ്പടികള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.