27
Jan 2024
Tue
27 Jan 2024 Tue

ആലപ്പുഴ: എസ്​ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ്​ ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നീതിനിഷേധവും ഇരട്ടത്താപ്പും ചോദ്യം ചെയ്ത് പിതാവ്. ഇരട്ട കൊലപാതകക്കേസിൽ ആദ്യ കൊലയുടെ കേസ് വഴിമുട്ടിനിൽക്കുകയാണ്. തന്‍റെ മകന്‍റെ കാര്യത്തിൽ ആരും ഇടപെടുന്നില്ലെന്ന് ഷാന്‍റെ പിതാവ് സലീം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഷ്ടപ്പെട്ട് കുടുംബം പുലർത്തുന്ന തനിക്ക് നീതി ലഭിക്കണം. ഒരു കേസിലെ കുറ്റവാളികൾ ജയിലിൽ കഴിയുമ്പോൾ ഷാനെ വധിച്ചവർ പുറത്താണ്. ഇത് ഇരട്ടത്താപ്പാണെന്നും പിതാവ് വ്യക്തമാക്കി.

എസ്​ഡിപിഐ നേതാവ് കെ എസ് ഷാന്‍ 2021 ഡിസംബർ 18ന് രാത്രിയും ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസ് 19ന് രാവിലെയുമാണ് കൊല്ലപ്പെടുന്നത്. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസിൽ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല.

എന്നാൽ, രണ്ടാം സംഭവമായ ശ്രീനിവാസ് വധക്കേസിൽ വിചാരണ പൂർത്തിയാക്കി ഈ മാസം 20ന് വിധി പറയും. രണ്ട് കേസിൽ രണ്ട് രീതിയാണെന്ന് സലീം ദുഃഖത്തോടെ പറയുന്നു.

കേസും അതോടൊപ്പം സമരവും നടത്താനുള്ള കഴിവില്ല. അതാണ് വിഷമം കടിച്ചമർത്തി കൊച്ചുമക്കളെയടക്കം സംരക്ഷിച്ചു കഴിയുന്നതെന്നും പിതാവ് പറയുന്നു. നീതി ലഭിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്.

ഷാൻ വധക്കേസിലെ 13 പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ശ്രീനിവാസ് വധക്കേസിലെ 15 പ്രതികളും മാവേലിക്കര ജില്ലാ ജയിലിലാണ്.