കാണാതായി മൂന്നാംദിവസമാണ് അധ്യാപികയുടെ മൃതദേഹം ക്ഷേത്രത്തിനു സമീപത്തുള്ള മൈതാനത്ത് കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുക്കോട്ട് മേഖലയിലാണ് സംഭവം. 28കാരിയായ സ്വകാര്യ സ്‌കൂളിലെ അധ്യാപിക ദീപിക വി ഗൗഡയാണ് കൊല്ലപ്പെട്ടത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി വില്ലേജ് സ്വദേശിനിയായ ദീപിക വിവാഹിതയും ഏഴുവയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്.
|
പതിവുപോലെ ശനിയാഴ്ച രാവിലെ 9ന് സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ദീപിക വൈകീട്ട്് വീട്ടില്‍ എത്താതെ വരികയും തിരച്ചിലില്‍ ഫലംകാണാതെ വരികയും ചെയ്തതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
തിരച്ചില്‍ മൂന്നാം ദിവസമെത്തിയതോടെ ക്ഷേത്രമൈതാനത്തിനു സമീപത്തുനിന്ന് ദീപികയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇളകിയ മണ്ണ് നീക്കിയതോടെ യുവതിയുടെ വസ്ത്രം പൊങ്ങിവന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാവൂ. മൃതദേഹത്തില്‍ മുറിവുകളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബം നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പരിചയക്കാരനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.





